‘വിർച്വൽ നോക്ഔട്ട് ‘ എന്ന വിശേഷണത്തോടെയാണ് ഇന്ത്യ – ന്യൂസിലാന്റ് മത്സരം നടന്നത്. പരാജയപ്പെടുന്ന ടീം പുറത്തേക്ക് പോവാനുള്ള സാധ്യതകൾ വളരെ വലുതാണ് എന്നത് തന്നെ കാരണം. വലിയ വേദികളിൽ ന്യൂസിലാന്റിന്റിനോട് ഒരു വിജയം നേടിയിട്ട് പതിനെട്ട് വർഷം കഴിഞ്ഞ ഇന്ത്യ, ഇന്നും പരാജയം ഏറ്റുവാങ്ങി.
രണ്ട് തോൽവിയോട് കൂടി ടൂർണമെന്റിലെ ഇന്ത്യയുടെ സാധ്യതകള്‍ മങ്ങി എന്നത് സത്യമാണ്. മൂന്നിൽ മൂന്ന് വിജയങ്ങളുമായി പാകിസ്ഥാന്‍ ക്വാളിഫൈ ചെയ്തു. മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയം നേടിയ അഫ്ഗാനിസ്ഥാൻ രണ്ടാമതുണ്ട്. പാകിസ്താനോട് പരാജയപ്പെട്ടു എങ്കിലും ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലാന്റും ശക്തമായ നിലയിലാണ്. രണ്ടിൽ ഒരു വിജയം നേടിയ നമീബിയക്കും പിന്നിൽ രണ്ട് തോൽവികളുമായി ഇന്ത്യയും സ്കോട്ലന്റും.
അവശേഷിക്കുന്ന മത്സരങ്ങളിൽ വിജയിച്ച് ന്യൂസിലാന്റ് ക്വാളിഫൈ ചെയ്യും എന്നാണ് നിലവിൽ പ്രതീക്ഷിക്കാവുന്നത് – അത് കൊണ്ടാണ് ഇന്നത്തെ മാച്ചിന് വിർച്വൽ നോക്ഔട്ട് എന്ന് വിളിച്ചതും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ പുറത്താണ്. എന്നാൽ ന്യൂസിലാന്റ് ഒരു മത്സരം എങ്കിലും പരാജയപ്പെടുകയും ഇന്ത്യ ഇനിയുള്ള മത്സരങ്ങളില്‍ മികച്ച വിജയം നേടുകയും ചെയ്താൽ NNR ന്റെ ബലത്തിൽ ക്വാളിഫൈ ചെയ്യാം.
അതേ സമയം ന്യൂസിലാന്റിനെ പരാജയപ്പെടുത്താൻ നേരിയ സാധ്യത എങ്കിലും കൽപ്പിക്കാവുന്ന അഫ്ഗാനിസ്ഥാൻ വളരെ മികച്ച നിലയിലാണ്. അഫ്ഗാൻ ജയിക്കുന്ന പക്ഷം അവർക്കും ആറ് പോയിന്റാവും. ഏറ്റവും മികച്ച NNR ഉള്ള അഫ്ഗാന്റെ ആറുപോയിന്റുകളെ മറികടക്കാൻ ഇന്ത്യക്കോ ന്യൂസിലാന്റിനോ കഴിയാതെ വരും. അതായത് അട്ടിമറി നടത്തി അഫ്ഗാന് ക്വാളിഫൈ ആവാനും സാധ്യതയുണ്ട്!
അപ്പോൾ പിന്നെ, അഫ്ഗാൻ അല്ലാത്തവരു ടീം ന്യൂസിലാന്റിനെ പരാജയപ്പെടുത്തണം എന്ന് ആഗ്രഹിക്കാം – നമീബിയയോ സ്കോട്ലന്റോ ന്യൂസിലാന്റിനെ പരാജയപ്പെടുത്തുകയും, അഫ്ഗാൻ ന്യൂസിലാന്റിനോട് പരാജയപ്പെടുകയും, ഒപ്പം ഇന്ത്യ വലിയ മാർജിനിൽ മൂന്ന് വിജയങ്ങൾ നേടുകയും ചെയ്താൽ മാത്രമാണ് ഇനി ഇന്ത്യക്ക് സെമി സ്വപ്നം പോലും കാണാനാവുക.