കേരള ബ്ലാസ്റ്റേഴ്സ് ടീമിൻറെ ആരാധകർ പെരുമയുടെ നിഴലിൽ മറഞ്ഞു പോകുന്ന ഒരു കിടിലൻ ക്ലബ് കൂടിയുണ്ട് കേരളത്തിൽ ഗോകുലം. രൂപീകരിച്ചതിനു അഞ്ചു വർഷത്തിനുള്ളിൽ തന്നെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റുകളിൽ ഒന്നായ ഡ്യൂറണ്ട് കപ്പടക്കം സ്വന്തമാക്കിയ ഗോകുലം അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്.കഴിഞ്ഞ ഐ ലീഗ് കിരീട നേട്ടത്തോടെ ആദ്യമായി എ എഫ് സി കപ്പ് യോഗ്യത നേടുന്ന കേരള ക്ലബുമായി ഗോകുലം മരുവുകയും ചെയ്തു.
കഴിഞ്ഞ സീസണിൽ എവിടെ അവസാനിപ്പിച്ചു അവിടെ നിന്നാണ് ഐ ലീഗിൽ ഈ സീസണിൽ ഗോകുലം തുടങ്ങിയത്. ഇന്നലെ നടന്ന മത്സരത്തിൽ ശ്രീ നിധി ഡെക്കാൻ എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗോകുലം. കേരള ക്ലബ് തോൽവി അറിഞ്ഞിട്ട് 400 ദിവസങ്ങൾ ആയിരിക്കുകയാണ്. കഴിഞ്ഞ 14 ഐ ലീഗ് മത്സരങ്ങളിലും ഗോകുലം പരാജയപ്പെട്ടിട്ടില്ല
ഈ സീസണിൽ 9 മത്സരങ്ങൾ കളിച്ചപ്പോൾ 6 ജയവും മൂന്നു സമനിലയും അടക്കം 21 പോയിന്റാണ് ഗോകുലത്തിന്റെ സമ്പാദ്യം. തുടർച്ചയായ രണ്ടാം ഐ ലീഗ് കിരീടമാണ് മലബാറിയൻസ് ലക്‌ഷ്യം വെക്കുന്നത്.17 പോയിന്റുള്ള ശ്രീനിധി മൂന്നാം സ്ഥാനത്തും,19 പോയിന്റുള്ള മുഹമ്മദൻസ് രണ്ടാം സ്ഥാനത്തും തുടരുന്നു. ഏപ്രിൽ ഒൻപതിനു നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യൻ ആരോസാണ് ഗോകുലത്തിന്റെ എതിരാളികൾ.
ഈ വര്ഷം ഗോകുലത്തിൽ എത്തിയ സ്ലോവേനിയന് സെന്റർ ഫോർവേഡ് ലൂക്കാ മജ്‌സെന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. 8 മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ നേടിയ താരം മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.ജമൈക്കൻ താരം ജോർദാൻ ഫ്ലെച്ചർ അഞ്ചു ഗോളുമായി മജ്‌സെന് മികച്ച പിന്തുണ നൽകുകയും ചെയ്തു. യുവ താരം എമിൽ ബെന്നിയും മൂന്നു ഗോളിന് വഴി ഒരുക്കിയിരുന്നു. 21 ഗോളുകൾ നേടിയ ഗോകുലം 9 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.