GOKUL NU; റൗണ്ട്ഗ്ലാസ് പഞ്ചാബിൽ നിന്ന് ഒരു മണിപൂരി യുവതാരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോൾ പതിവുപോലെ നെഗറ്റിവോളികൾ അവരുടെ ജോലി തുടങ്ങി. ബെഞ്ചിൽ ഇരിക്കാൻ ഒരു ആളായി, ഇതെന്താ ഡിഫെൻസ് താരങ്ങൾ മാത്രം കളിക്കുന്ന ടീമോ…?, ഒരു പ്ലെയറുടെ കരിയർ കൂടി നശിച്ചു…. അങ്ങനെയങ്ങനെ പോകുന്നു അമ്മാവനോളികളുടെ കമന്റുകൾ
ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരക്ക് കെട്ടുറപ്പ് നൽകിയ സിപോ – മാർകോ കൂട്ടുകെട്ടിൽ സിപോക്ക് പരിക്ക് മൂലം ഒരു മത്സരം നഷ്ടമാവും എന്നറിഞ്ഞു നിരാശയിലും ആ മത്സരം മുംബൈക്കെതിരെ ആണെന്നതിൽ ആശങ്കയിലും ആയിരുന്ന ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ട് ഹൊർമിപം റൂയിവാ എന്ന യുവ അരങ്ങേറ്റതാരത്തെ ഇവാൻ സർ അങ്ങ് ഇറക്കി വിട്ടു
മുംബൈ സിറ്റിയുടെ മൂർച്ചയെറിയ ആക്രമണങ്ങളെ 20 കാരൻ സധൈര്യം നേരിട്ട് നിർവീര്യമാക്കുമ്പോൾ പ്രിയ പരിശീലകനു ആനന്ദത്തിന്റെയും ഇരട്ടി സന്തോഷത്തിന്റെയും നിമിഷങ്ങളായിരിക്കും ഉണ്ടായിരുന്നത്. കാരണം, ഒരറ്റത്ത് ഹൊർമിപം കളം നിറഞ്ഞു കളിക്കുമ്പോൾ മറുവശത്ത് കൊമ്പൻമാരുടെ ആക്രമണത്തിനു കൂടുതൽ ലക്ഷ്യബോധവും മൂർച്ചയും കൈവരിക്കുകയായിരുന്നു. ടീമുമായി അതിവേഗം ഹൊർമിപം ഇണങ്ങിചേർന്നപ്പോൾ മുന്നേറ്റത്തിൽ മൂന്നു ഫോറീനേഴ്‌സിനെ ഇറക്കാൻ ഇവാനു സാധിച്ചു
സെന്റർ ബാക്കിന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമ്പോഴും ഇടക്ക് മുന്നേറ്റത്തിലേക്കുള്ള സംഭാവനയും എടുത്തു പറയേണ്ടതാണ്. അത്യാവശ്യം ഡ്രിബ്ലിങ് മികവും ഒപ്പം നല്ല പാസിംഗ് ആകുറസിയും ലോകോത്തര നിലവാരത്തിലുള്ള ടാക്കിളുകളും പ്രകടനത്തിലെ അഗ്രസീവ്നെസും താരത്തിന്റെ മുഖമുദ്രയാണ്
മിനർവാ പഞ്ചാബ് അക്കാദമിയിലൂടെ ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ച അദ്ദേഹം 2018-19 സീസണിൽ ടീമിന്റെ ആദ്യ എലൈറ്റ് ഐ ലീഗ് (അണ്ടർ 18) കിരീടനേട്ടത്തിന് ചുക്കാൻ പിടിച്ചു. തുടർന്ന് 2019-20 സീസണിൽ ലോണിൽ ഇന്ത്യൻ ആരോസിലേക്ക്. തിരിച്ചു പഞ്ചാപ് ടീമിലേക്ക് എത്തി ഒരു സീസൺ മുഴുവൻ ടീമിന്റെ ഭാഗമായി. അപ്പോഴാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നതും റാഞ്ചുന്നതും
മൂന്നു വർഷത്തേക്ക് ആണ് ഹൊർമിപമിന്റെ കരാർ. ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ ദീർഘകാലത്തേക്ക് നിലനിർത്തുകയാണെങ്കിൽ ജിങ്കാനെ പോലെ നമ്മുടെ എക്കാലത്തെയും മികച്ച താരമായി അദ്ദേഹം മാറും. ഒപ്പം പ്രതിരോധപ്രശ്നങ്ങൾ അലട്ടുന്ന ഇന്ത്യൻ ദേശീയ ടീമിലേക്ക് മറ്റൊരു ബ്ലാസ്റ്റർ കൂടി എത്തിച്ചേരും