ലോകകപ്പില്‍ ഏഴാം ജയം തേടി ഇന്ത്യ ശ്രീലങ്കയെക്കതിരെ ഇറങ്ങുമ്പോൾ പരിക്കേറ്റ് അവസാന രണ്ട് മത്സരങ്ങൾ നഷ്‌ടമായ ഓൾ റൗണ്ടർ ഹർദിക് പാണ്ട്യ ടീമിൽ തിരിച്ചെത്തിയേക്കും. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്ന ഹാര്‍ദ്ദിക് കഴിഞ്ഞ ദിവസം മുംബൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. അതിനാൽ ഹർദിക് ടീമിൽ തിരിച്ചെത്താനുള്ള സാധ്യത കൂടുതലാണ്. എന്നാൽ താരതമ്യേന ദുർബലരായ ശ്രീലങ്കയ്ക്കെതിരെ ഇറങ്ങുമ്പോൾ ഹർദിക്കിന് ഒരു മത്സരത്തിൽ കൂടി വിശ്രമം അനുവദിക്കാനുള്ള സാധ്യതയുമുണ്ട്.
ലങ്കയ്‌ക്കെതിരെ അല്ലെങ്കിൽ, അതിനടുത്ത മത്സരത്തിൽ ഹാര്‍ദ്ദിക് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയാല്‍ ആരാകും പുറത്തുപോകുക എന്ന ചോദ്യം ആരാധകർക്കിടയിലുണ്ട്. പാണ്ട്യയ്ക്ക് പരിക്കേറ്റതോടെ ടീമിലെത്തിയ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചതിനാൽ താരം ആദ്യ ഇലവനിൽ നിന്നും പുറത്ത് പോവാനുള്ള സാധ്യതയില്ല.
സൂര്യ ആദ്യ ഇലവനിൽ തുടർന്നാൽ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരമെത്തിയ മുഹമ്മദ് ഷമി വീണ്ടും പുറത്തിരിക്കേണ്ടിവരുമോ എന്ന ആശങ്കയുമുണ്ട്. എന്നാൽ കളിച്ച രണ്ടു കളികളില്‍ നിന്നായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ഷമിയെ പുറത്തിരുത്താൻ നായകൻ രോഹിത് തയ്യാറാവില്ല. ഇതോടെ ഹർദിക് തിരിച്ചെത്തിയാൽ ടീമിൽ നിന്ന് പുറത്ത് പോകാനുള്ള സാധ്യത ബാറ്റർ ശ്രേയസ് അയ്യറിനാണ്.
തുടര്‍ച്ചയായി പരാജയപ്പെടുന്ന ശ്രേയസിന് ഈ ലോകകപ്പില്‍ ഇതുവരെ കാര്യമായി തിളങ്ങാനായിട്ടില്ല. പാകിസ്താനെതിരെ നേടിയ അർദ്ധ സെഞ്ചുറി മാത്രമാണ് അയ്യറിന് ഈ ലോകകപ്പിൽ എടുത്ത് പറയാനുള്ളത്.
ശ്രേയസ് പുറത്തായാല്‍ പകരം കെ എല്‍ രാഹുല്‍ നാലാം നമ്പറിലും ഹാര്‍ദ്ദിക് അഞ്ചാം നമ്പറിലും സൂര്യകുമാര്‍ ആറാമതും ബാറ്റ് ചെയ്യും. പേസര്‍മാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവർ പ്ലേയിംഗ് ഇലവനില്‍ തുടരുകയും ചെയ്യും.