ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ ഏറ്റവുമധികം ആരാധകരുള്ള താരം രാഹുൽ കെ പി എന്ന മലയാളി ഫുട്ബോളർ ആണ്. ആദ്യ മത്സരത്തിൽ മോഹൻബഗാന് എതിരെ കേരളബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട മത്സരത്തിൽ താൻ കളിച്ച മുഴുവൻ സമയവും കളിക്കളത്തിൽ മികച്ചു നിന്ന പ്രകടനമായിരുന്നു രാഹുൽ പുറത്തെടുത്തത്.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയ സഹൽ അബ്ദുൽ സമദ് എന്ന താരത്തിന് തളികയിൽ വച്ച് നൽകുന്ന വിധമായിരുന്നു രാഹുൽ കെ പി മനോഹരമായി പന്ത് ക്രോസ് ചെയ്തത്. എന്നാൽ രാഹുലിന്റെ കളിക്കളത്തിലെ ഇന്ദ്രജാല പ്രകടനം അധികസമയം ആസ്വദിക്കുവാൻ മലയാളി ഫുട്ബോൾ പ്രേമികൾക്ക് കഴിഞ്ഞില്ല. മത്സരത്തിനിടെ പരിക്കുപറ്റി അദ്ദേഹത്തിന് പുറത്ത് പോകേണ്ടി വന്നു.
ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഏറെ വേദനിപ്പിക്കുന്നതാണ്. രാഹുൽ കെ പി ഒരു മാസത്തിൽ അധികം കളം വിട്ടു പുറത്ത് നിൽക്കേണ്ടി വരും എന്നാണ് അറിയാൻ കഴിയുന്നത്. താരത്തിന് മസിൽ ഇഞ്ച്വറിയാണ് സംഭവിച്ചിരിക്കുന്നത്. നാലു മുതൽ ആറ് ആഴ്ച വരെ രാഹുൽ കെ പിക്ക് വിശ്രമം വേണ്ടിവരും.
ഇതോടെ ഈ സീസണിൽ തുടക്കത്തിൽ തന്നെ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. നോർത്ത് ഈസ്റ്റ്, ബെംഗളൂരു എഫ് സി, ഒഡീഷ, ഈസ്റ്റ് ബംഗാൾ എന്നിവർക്ക് എതിരെയുള്ള ബ്ലാസ്റ്റേഴ്സ് മത്സരം രാഹുലിന് നഷ്ടമാകും. ഇത് കൊമ്പൻ മാർക്ക് വളരെ വലിയ ഒരു തിരിച്ചടി തന്നെയാണ്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും കഠിനാധ്വാനി കൂടിയാണ് ഈ ചെറുപ്പക്കാരൻ. ഒരു ബ്രാൻഡ് ആയി വളരുക എന്ന തൻറെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ എത്ര കടുത്ത അധ്വാനവും ഒരു മടിയും കൂടാതെ ചെയ്യുവാൻ രാഹുൽ കെ പി സദാ സന്നദ്ധനാണ്. അത്തരത്തിലൊരു താരത്തിന്റെ സേവനം നഷ്ടപ്പെടുന്നത് ഏതൊരു ടീമിനും വളരെ വലിയ ഒരു തിരിച്ചടി തന്നെയാണ്.