ജനുവരിയിൽ ലോകം പുതുവർഷം ആഘോഷിക്കുമ്പോൾ ഫുട്ബോൾ ലോകത്തിന് അത് ജനുവരി ട്രാൻസ്ഫർ ജാലകം തുറക്കുന്നതിന്റെ ആഘോഷങ്ങൾക്കുള്ള സമയമാണ്. പല താരങ്ങളെയും തങ്ങളുടെ ടീമിലേക്ക് എത്തിക്കുവാൻ ഈ സമയത്ത് ടീമുകൾക്ക് കഴിയുന്നു. പലരും പാതിവഴിയിൽ മോഹങ്ങൾ ഉപേക്ഷിച്ചു മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്ന കാഴ്ചയും ജനുവരിയിൽ ഫുട്ബോൾ ലോകത്തെ പതിവാണ്.
ഈ ജനുവരിയിലെ ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ രംഗത്തും താരങ്ങളുടെ കൈമാറ്റത്തിന് അരങ്ങു തുറക്കുകയാണ്. പോയവർഷം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വായടച്ച് മിണ്ടാതിരുന്ന ബ്ലാസ്റ്റേഴ്സ് ഇത്തവണ ഒരു സൂപ്പർതാരത്തെ തന്നെയാണ് ലക്ഷ്യം വെക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിക്കേറ്റ ഒന്നാംനമ്പർ ഗോൾകീപ്പർ ആൽബിനോ ഗോമസിന് പകരക്കാരനായാണ് ബ്ലാസ്റ്റേഴ്സ് ഉന്നം വെക്കുന്നത്. കഴിഞ്ഞ സീസൺ ഒഡീഷ ടീമിന്റെ ഗോൾ വലയ്ക്ക് മുന്നിൽ ജാഗരൂകനായി കാവൽ നിന്ന ഈ യുവ സൂപ്പർ ഗോൾകീപ്പർ ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു.
വേഗതയാർന്ന റിഫ്ലക്സുകൾ കൊണ്ടും ചങ്കൂറ്റം കൊണ്ടും കഴിഞ്ഞ സീസണിലെ കുറച്ചു മത്സരങ്ങളിൽ നിന്നു തന്നെ പോയ സീസണിൽ അദ്ദേഹം വളരെ മികച്ച പ്രകടനം നേടിയെടുത്ത അർഷദീപ് സിങ് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു.
ഒഡീഷക്കായി കഴിഞ്ഞ സീസണിൽ വളരെ മികച്ച പ്രകടനം കാഴ്ച വച്ചിട്ട് പോലും ഈ സീസണിൽ ഒരു മത്സരത്തിൽ പോലും അദ്ദേഹത്തിനെ കളത്തിൽ ഇറക്കിയിട്ടില്ല. ദീർഘകാല കരാറിൽ താരത്തിനെ സ്വന്തമാക്കുവാൻ കഴിഞ്ഞില്ലെങ്കിൽ വായ്പ അടിസ്ഥാനത്തിൽ താരത്തിനെ എത്തിക്കുവാനാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ തയ്യാറെടുക്കുന്നത്.