ജനുവരി ട്രാൻസ്ഫർ വിൻഡോ തുറക്കാനിരിക്കെ കേരളാ ബ്ലാസ്റ്റേഴ്‌സും ചില മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. രണ്ട് നിർണായക മാറ്റങ്ങൾ ജനുവരിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സിൽ നടക്കുമെന്നാണ് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ട്രാൻസ്ഫർ വിൻഡോയിൽ ഭൂട്ടാനിസ് താരം ചെഞ്ചോ ഗിൽഷനെ ബ്ലാസ്റ്റേഴ്‌സ് ഒഴിവ്വക്കുമെന്നാണ് നിർണായക സൂചനകൾ. ടീമിൽ നിലവിലുള്ള രണ്ട് വിദേശ സ്ട്രൈക്കർമാരായ ഡയസ്, അൽവാരോ എന്നിവർ മികച്ച പ്രകടനം നടത്തുന്നതിനാലും ചെഞ്ചോയ്ക്ക് ടീമിൽ ഇത് വരെ കാര്യമായ അവസരങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ചെഞ്ചോയെ ഒഴിവാക്കാൻ ശ്രമിക്കുന്നത്.
ചെഞ്ചോയ്ക്ക് പകരം ഒരു ഏഷ്യൻ താരത്തെ തന്നെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. ഡിഫൻസിവിലും മിഡ്‌ഫീൽഡിലും ഒരേ പോലെ തിളങ്ങാൻ പറ്റുന്ന ഒരു താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ചെഞ്ചോയ്ക്ക് പകരക്കാരനായി ടീമിലെത്തിക്കാൻ ശ്രമിക്കുന്നത് എന്നാണ് ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കൂടാതെ ജനുവരിയിൽ ഒരു ഇന്ത്യൻ താരത്തെയും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നുണ്ട്. നിലവിൽ ജംഷദ്പൂർ എഫ്സിയുടെ താരമായ ഇഷാൻ പണ്ഡിതയാണ് ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള താരം.
ഇഷാനെ ടീമിലെത്തിച്ചാൽ ചെഞ്ചോയ്ക്ക് പകരം ഉപയോഗിക്കാം എന്നുള്ളത് ബ്ലാസ്റ്റേഴ്‌സിന് ഗുണകരണമാണ്. ചെഞ്ചോയെ നിലവിൽ സൂപ്പർ സബ്ആയാണ് ബ്ലാസ്റ്റേഴ്‌സ് ഉപയോഗിക്കുന്നത്. എന്നാൽ സബ് ആയി ഇറങ്ങിയ ചെഞ്ചോയ്ക്ക് ഇത് വരെ ഗോൾ നേടാൻ സാധിച്ചിട്ടില്ല. എന്നാൽ ഇഷാൻ സബ് ആയി ഇറങ്ങി ഗോളുകൾ നേടാൻ കെൽപ്പുള്ള താരമാണ്. താരത്തിന്റെ ഈ കഴിവിന് നേരത്തെ തന്നെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ സാക്ഷിയായതുമാണ്.
എന്നാൽ ഇഷാൻ പണ്ഡിതയെ ജംഷാദ്പൂർ വിട്ട് നൽകിയില്ല എങ്കിൽ ബ്ലാസ്റ്റേഴ്‌സ് ചെഞ്ചോയെ ടീം വിടാനും അനുവദിച്ചേക്കില്ല. അതിനാൽ തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ജനുവരിയിലെ ട്രാൻസ്ഫർ നീക്കത്തിന് ഏറ്റവും നിർണായകം ജംഷദ്പൂരിൻറെ തീരുമാനമായിരിക്കും