ധനഞ്ജയൻ: കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അവസാനിച്ച മെസ്സിയുടെ കരാർ പുതുക്കാൻ എഫ്‌സി ബാഴ്സലോണക്ക് സാധിക്കാത്തതിനെ തുടർന്നാണ് താരം രണ്ട് വർഷത്തെ കരാറിൽ പിഎസ്ജിയിലേക്ക് ചേക്കറിയത്. രണ്ട് മാസങ്ങൾക്ക് ശേഷം സ്പാനിഷ് മാധ്യമമായ സ്‌പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് കാറ്റലോണിയൻ ക്ലബ്ബിലേക്കുള്ള തന്റെ മടങ്ങിവരവിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.
ഒരു ഫുട്ബോൾ താരം ആയിട്ടല്ല മറിച്ച് കരിയറിൽ നിന്ന് വിരമിച്ചശേഷം മാനേജ്മെന്റ് തലത്തിൽ ഒരു ടെക്നിക്കൽ സെക്രട്ടറിയായി ബാഴ്സലോണയിലേക്ക് തിരിച്ചു വരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മെസ്സി വെളിപ്പെടുത്തി. മറിച്ച് സംഭവിക്കുമോ എന്ന് തനിക്ക് അറിയില്ല എന്നും ഇങ്ങനെ ഒരു സാധ്യതയുണ്ടെങ്കിൽ തീർച്ചയായും ക്ലബ്ബിനുവേണ്ടി തന്നാൽ കഴിയുന്ന സംഭാവന ചെയ്യാൻ ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേർത്തു. കാരണം ബാഴ്സലോണ താൻ ഇഷ്ടപ്പെടുന്ന ക്ലബ്ബാണെന്നും അത് മികച്ച രീതിയിൽ വളരാനും ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായി തുടരാനും താൻ ആഗ്രഹിക്കുന്നതായി താരം സൂചിപ്പിച്ചു.
ക്ലബ്ബിനൊപ്പം താൻ എന്നും ഉണ്ടാകുമെന്നും ആവശ്യമായ അവസരങ്ങളിൽ സഹായിക്കുകയും മുന്നോട്ട് പോകുന്നതിന് പിന്തുണ നൽകുകയും ചെയ്യുമെന്ന് മെസ്സി വ്യക്തമാക്കി.
മെസ്സി ബാഴ്സലോണ വിട്ടതിനുശേഷം ദയനീയമായ അവസ്ഥയിലാണ് ക്ലബ്ബ്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം പ്രധാന താരമായ അന്റോണിയോ ഗ്രീസ്മാനെ വായ്പാ അടിസ്ഥാനത്തിൽ അതെല്റ്റിക്കോ മാഡ്രിഡിലേക്ക് തന്നെ തിരികെ അയക്കേണ്ടി വന്നിരുന്നു. പരിക്കുകളും താരങ്ങളുടെ ഫോം ഇല്ലായ്മയും ക്ലബ്ബിനെ വലയ്ക്കുന്നുണ്ട്.
നിലവിൽ ലാലിഗയിൽ 11 മത്സരങ്ങളിൽ നിന്നായി 4 വിജയങ്ങൾ മാത്രം നേടി 16 ആം സ്ഥാനത്തുള്ള ക്ലബ് പരിശീലകൻ ആയിരുന്ന റൊണാൾഡ് കൂമാനെ ഈയിടെ പുറത്താക്കിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ആകട്ടെ ഇനിയുള്ള മത്സരങ്ങളുടെ അധികം നിർണായകമാണ് ക്ലബ്ബിന്. മികച്ച ഫോം കണ്ടെത്താനായില്ലെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് തന്നെ ക്ലബ് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പുറത്താക്കപ്പെട്ട പരിശീലകൻ റൊണാൾഡ് കൂമന് പകരം പുതിയ പരിശീലകനായി ക്ലബ് ഇതിഹാസമായ ചാവി ഹെർണാണ്ടസ് എത്തുമെന്നാണ് പരക്കെയുള്ള അഭ്യൂഹങ്ങൾ.