സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വീണ്ടും തിരിച്ചടി. മുൻ ക്യാപ്റ്റന്‍ വിരാട് കോലി ഏകദിന പരമ്പരയിൽ നിന്നും വിട്ടുനിൽക്കും എന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തന്നെ സമാനമായ വാർത്തകൾ വന്നിരുന്നു എങ്കിലും നിലവില്‍ ടൈംസ് ഓഫ് ഇന്ത്യ (TOI) ന്യൂസ്9 തുടങ്ങിയ പ്രമുഖ മാധ്യമങ്ങളാണ് ഈ വാർത്ത സ്ഥിരീകരിക്കുന്നത്.
ഒരുപാട് മാറ്റങ്ങളിലൂടെയാണ് ഇന്ത്യൻ ടീം നിലവിൽ കടന്നത് പോവുന്നത്, പലതും അപ്രതീക്ഷിതമായി വന്നതും. ടിട്വന്റി ലോകകപ്പിലെ പരാജയവും കോലി ക്യാപ്റ്റന്‍സി ഒഴിഞ്ഞതും ഒക്കെ ഒരു തരത്തിൽ പ്രതീക്ഷിക്കപ്പെട്ടതാണ്. പക്ഷേ പിന്നാലെ തന്നെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും രോഹിതിന് നൽകിയതും, അത് കോലിയുടെ താത്പര്യത്തിന് വിരുദ്ധം ആയിരുന്നു എന്ന വാർത്തകളുമൊക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളിലെ പ്രശ്നങ്ങളെ തന്നെ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ ആയിരുന്നു.
ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമക്ക് പരിശീലനത്തിനിടെ പരിക്ക് പറ്റി ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായി എന്ന വാർത്ത വന്നതും ഇന്നലെയാണ്. നിലവിൽ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് രോഹിത് ശർമ. സൗത്ത് ആഫ്രിക്കയിൽ ടെസ്റ്റ് പരമ്പര വിജയിക്കുക എന്ന വലിയ ടാസ്ക് മുന്നിലുള്ളപ്പോൾ രോഹിതിന്റെ അഭാവം ടീമിന് വലിയ പ്രഹരമാണ്. ഹാംസ്ട്രിങിന് പ്രശ്നം നേരിടുന്ന രോഹിതിന് നാലാഴ്ച്ചയാണ് വിശ്രമം പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഏകദിന പരമ്പര കൂടി നഷ്ടമാവുമോ എന്ന് പോലും സംശയിക്കപ്പെടുന്നു.
ഇതിന് പിന്നാലെയാണ് കോലിയുടെ വാർത്ത എത്തുന്നത്. ലോകകപ്പിന് ശേഷം ന്യൂസിലാന്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മാത്രമാണ് കോലി കളിച്ചത്. ലോകകപ്പിന് പിന്നാലെ എത്തിയ ന്യൂസിലാന്റ് ടിട്വന്റി പരമ്പരയിൽ നിന്നും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്നും കോലി വിട്ടു നിന്നിരുന്നു. രോഹിത് ശർമ ഇല്ലാത്ത സാഹചര്യത്തില്‍ ടെസ്റ്റ് ടീമിന് പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. ഏകദിന മത്സരങ്ങളില്‍ നിന്ന് കൂടി രോഹിത് പുറത്തായാൽ വൈസ് ക്യാപ്റ്റനായ ലോകേഷ് രാഹുൽ ടീമിനെ നയിക്കും.
ഈ മാസം 26 ന് സെഞ്ചൂറിയനിൽ ആണ് പര്യടനത്തിലെ ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് 3 ന് ജോഹന്നാസ് ബർഗിലും മൂന്നാം ടെസ്റ്റ് 11 ന് കേപ്ടൗണിലും ആരംഭിക്കും. ശേഷം ജനുവരി 19, 21, 23 തീയതികളിൽ നടക്കുന്ന ഏകദിന മത്സരങ്ങളോട് കൂടി പര്യടനം അവസാനിക്കും. ഈ മാസം 17 ന് ആരംഭിക്കാൻ ഇരുന്ന പര്യടനത്തിൽ ആദ്യ ഘട്ടത്തില്‍ ടിട്വന്റി മത്സരങ്ങൾ കൂടി ഉള്‍പ്പെടുത്തിയിരുന്നു. സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം കാരണമാണ് പര്യടനത്തിൽ മാറ്റങ്ങൾ വരുത്തിയത്.