രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ ആയി നിയമിച്ചു. ടിട്വന്റി ലോകകപ്പോടെ രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ കോച്ചിനായുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. ദ്രാവിഡിനെ കോച്ച് ആവാൻ ബിസിസിഐ നിർബന്ധിച്ചിരുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു.
നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ദ്രാവിഡിന്റെ പ്രവർത്തിനങ്ങൾ ശ്രദ്ധേയമായിരുന്നു. യുവ താരങ്ങളെ വാർത്തെടുക്കുന്നതിൽ ദ്രാവിഡിന്റെ പങ്ക് വളരെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ആ കാലം മുതൽ തന്നെ ദ്രാവിഡ് കോച്ച് ആവണം എന്ന് ആരാധകര്‍ ആഗ്രഹിച്ചിരുന്നതും ആണ്.
ഈ കാലയളവില്‍ ഇന്ത്യൻ എ ടീമിനൊപ്പവും ശ്രീലങ്കന്‍ പര്യടനത്തിന് പോയ ഇന്ത്യയുടെ യുവ ടീമിന്റെ കോച്ചായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്.
IPL ടീമുകൾക്ക് ഒപ്പവും ഉപദേശക റോളിൽ ദ്രാവിഡ് എത്തിയിരുന്നു. എന്നാൽ കൂട്ടത്തിൽ ഏറ്റവും വലിയ ചുമതലയാണ് ഇപ്പോൾ തേടിയെത്തിയിരിക്കുന്നത്.
ശാസ്ത്രിക്ക് കീഴിൽ ഇന്ത്യൻ ടീമിന്റെ പ്രകടനങ്ങൾ മികച്ചത് തന്നെയായിരുന്നു. എന്നാൽ കിരീടങ്ങൾ നേടുന്നതിൽ ഈ കാലയളവില്‍ ടീം വിജയിച്ചില്ല. കോലി ലിമിറ്റഡ് ഓവർ ക്യാപ്റ്റന്‍സി പൂർണമായും ഒഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ പുതിയ ക്യാപ്റ്റനൊപ്പം ടീം സെറ്റ് ചെയ്യാനുള്ള അവസരമാണ് രാഹുൽ ദ്രാവിഡിനെ തേടി എത്തിയിരിക്കുന്നത്.
അഞ്ഞൂറിലേറെ മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായം അണിഞ്ഞ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളാണ്. ടീം ആവശ്യപ്പെടുന്ന റോളുകൾ ഒക്കെ മടിയില്ലാത്ത ചെയ്തിരുന്ന ദ്രാവിഡ് ഒരിക്കൽ കൂടി ടീമിന്റെ ആവശ്യം മാനിച്ച് പുതിയ വേഷത്തിൽ എത്തുകയാണ്. ഏറ്റവും മികച്ച പ്രകടനങ്ങൾ തന്നെ പ്രതീക്ഷിക്കാം.