FC ബാഴ്സലോണ കരാർ ഉറപ്പിക്കുന്നതിന് വേണ്ടി ക്ലബ് എക്‌സിക്യൂട്ടീവുകളെ ഖത്തറിലേക്ക് അയക്കുകയും സാവിയെ ഉടൻ തന്നെ ക്ലബ്ബിന്റെ പുതിയ ഹെഡ് കോച്ചായി നിയമിക്കാൻ ഒരുങ്ങുകയാണെന്ന് ഗോൾ. കോം അടക്കമുള്ള പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു .
ഒക്ടോബർ 27-ന് ബാഴ്സലോണ തങ്ങളുടെ പരിശീലകനായ റൊണാൾഡ് കോമാനെ പുറത്താക്കിയതിനെത്തുടർന്ന് ഉടനെ തന്നെ നിലവിൽ ഖത്തർ ക്ലബ്ബായ അൽ സദ്ദിൽ പരിശീലക ചുമതലയുള്ള സാവിക്ക് ക്യാമ്പ് നൗവിലെ ഹെഡ് കോച്ചിന്റെ ജോലിയാണ് ആദ്യം വാഗ്ദാനം ചെയ്തത്.
ക്ലബ് ഇതിഹാസമായ സാവിയെ പരിശീലകനായി നിയമിക്കുന്നതിന് വേണ്ടി ബാഴ്‌സലോണ പ്രവർത്തിക്കുമ്പോൾ നിലവിൽ സെർജി ബർജുവൻ ടീമിന്റെ ഇടക്കാല ചുമതല ഏറ്റെടുത്തിട്ടുണ്ട് .
ചൊവ്വാഴ്ച രാത്രി ഡൈനാമോ കൈവിനെതിരെ ചാമ്പ്യൻസ് ലീഗ് 1-0ന് വിജയിച്ചതിന് പിന്നാലെ ബ്ലൂഗ്രാന വൈസ് പ്രസിഡന്റ് റാഫ യുസ്റ്റെയും ഫുട്ബോൾ ഡയറക്ടർ മാറ്റു അലമാനിയും ദോഹയിലേക്ക് പോയതായും ഗോൾ. കോം പറയുന്നു .
സാവിയെ ബാഴ്സയിൽ മുഖ്യ പരിശീലകനായി നിയമിക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബാഴ്‌സ മേധാവികൾ അൽ സദ്ദ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തും, രണ്ടര വർഷത്തെ കരാറാണ് ഇപ്പോൾ ക്യാമ്പ് നൗവിൽ 41-കാരനായ സാവിയെ കാത്തിരിക്കുന്നത് .
പ്രതീക്ഷിച്ച പോലെ ചർച്ചകൾ പുരോഗമിക്കുകയാണെങ്കിൽ, സാവിയെ അടുത്ത ആഴ്ചയോടെ ക്ലബ്ബിന്റെ പുതിയ പരിശീലകനായി അവതരിപ്പിക്കാൻ ബാഴ്സക്ക് കഴിഞ്ഞേക്കും. അങ്ങനെയാണെങ്കിൽ ശനിയാഴ്ച സെൽറ്റ വിഗോയ്‌ക്കെതിരെയുള്ള ലാലിഗ മത്സരം ബർജുവാന്റെ അവസാന മത്സരമായി വരാൻ സാധ്യതയുണ്ട്.
കഴിഞ്ഞയാഴ്ച ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവേ, കോമാന്റെ പിൻഗാമിയായി ക്ലബിന്റെ ഒന്നാം നമ്പർ സ്ഥാനാർത്ഥി സാവിയാണെന്ന് ബാഴ്‌സ പ്രസിഡന്റ് ജോവാൻ ലാപോർട്ട വ്യക്തമായ സൂചന നൽകിയത് ഇങ്ങനെയാണ് : “ഞങ്ങൾ പരസ്പരം ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു, അവനെക്കുറിച്ചുള്ള എന്റെ അഭിപ്രായം വളരെ നല്ലതാണ്. ഒരു ദിവസം അവൻ ബാഴ്‌സയെ പരിശീലിപ്പിക്കുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. എനിക്ക് ചുറ്റുമുള്ള ആളുകളെ ഞാൻ വിശ്വസിക്കുന്നു .”
ഏതായാലും, സാവി എന്ന ഇതിഹാസത്തിന്റെ വരവിനു കാത്തിരിക്കുകയാണ് ബാഴ്സലോണ ആരാധകർ. FC ബാഴ്സലോണ ക്ലബ്ബിൽ ഒരു കളിക്കാരൻ എന്ന നിലയിൽ നേടിയ നേട്ടങ്ങൾ , ഒരു പരിശീലകൻ എന്ന നിലയിൽ സ്വന്തമാക്കാൻ സാവിക്ക് കഴിയുമോ എന്ന് കണ്ടറിയേണ്ട കാര്യം തന്നെയാണ്