ആറ് തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ റെക്കോർഡ് ജേതാവായ ലയണൽ മെസ്സിയെ മുൻ ബാഴ്‌സലോണ സഹതാരം ജെറാർഡ് പിക്വ വഞ്ചിച്ചതായി പറഞ്ഞിരിക്കുകയാണ് പ്രശസ്ത സ്പാനിഷ് പത്രമായ സ്‌പോർട്ടിന്റെ ഡയറക്ടർ ലൂയിസ് മസ്‌കാറോ. 2021-ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ബാഴ്സലോണയിൽ നിന്നും മെസ്സി പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് എത്തുന്നത് .
ലയണൽ മെസ്സി ക്യാമ്പ് നൗവിൽ തുടരാൻ വളരെയധികം ആഗ്രഹിക്കുകയും തന്റെ ബാല്യകാലം മുതൽ ഫുട്ബോൾ കളിക്കുന്ന ക്ലബ്ബിൽ തുടരാൻ വലിയ സാലറി തന്നെ വെട്ടിക്കുറയ്ക്കാൻ പോലും തയ്യാറായിരുന്നു.
എങ്കിലും ചില കാരണങ്ങളാൽ ബാഴ്‌സലോണ ക്ലബ് നേതൃത്വം ലയണൽ മെസ്സിക്ക് പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് അറിയിക്കുകയും ദിവസങ്ങൾക്കകം മെസ്സിയെ ഫ്രഞ്ച് വമ്പന്മാരായ PSG തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കുകയായിരുന്നു .
എന്നാൽ , സമ്മർ ട്രാൻസ്ഫറിൽ അർജന്റീന നായകനായ മെസ്സിയെ ക്ലബ്ബിൽ നിന്ന് വിട്ടയച്ചാൽ മോശമായ ഒന്നും സംഭവിക്കില്ലെന്ന് മെസ്സിയുടെ ദീർഘകാല ടീമംഗമായിരുന്ന പിക്വ ബാഴ്സ ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയോട് പറഞ്ഞതായാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് .
“മെസ്സി ബാഴ്സ ക്ലബ് വിട്ടാൽ മോശമായ ഒന്നും സംഭവിക്കില്ലെന്ന് പിക്വെ ലാപോർട്ടയോട് പറഞ്ഞതായി മെസ്സിക്ക് അറിയാം . ” — എന്നാണ് സ്പാനിഷ് പത്രമായ സ്‌പോർട്ടിന്റെ ഡയറക്ടർ ലൂയിസ് മസ്‌കാറോ കഴിഞ്ഞ ദിവസം റേഡിയോസ്റ്റാഡിയോ നോച്ചിനോട് പറഞ്ഞു.
അതേസമയം, മസ്‌കാറോയുടെ സഹപ്രവർത്തകനായ ടോണി ജുവാൻമാർട്ടി പറയുന്നത് തന്റെ സംഭവങ്ങളുടെ പതിപ്പ് നൽകാൻ പിക്വ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം കൂട്ടിച്ചേർത്തത് : “എവിടെയെന്നോ എപ്പോഴെന്നോ എനിക്കറിയില്ല, പക്ഷേ തീർച്ചയായും നമ്പർ ‘3’ (പിക്വ ) തന്റെ കഥയുടെ പതിപ്പ് നൽകാൻ ആഗ്രഹിക്കുന്നു .”
താൻ ഫുട്ബോളിൽ നിന്ന് ബൂട്ടഴിച്ചു കഴിഞ്ഞാൽ ബാഴ്സലോണയിലേക്ക് മടങ്ങാനും ക്ലബിനെ ടെക്നിക്കൽ ഡയറക്ടറായോ അല്ലെങ്കിൽ അതിന് സമാനമായ ഒരു റോളിലോ സഹായിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും ഇതിനകം ലയണൽ മെസ്സി വെളിപ്പെടുത്തിയിട്ടുണ്ട് .
എന്തായാലും നിലവിൽ PSG-യുടെ 34-കാരനായ ലയണൽ മെസ്സി ബാഴ്‌സലോണ വിട്ടതോടെ വളരെ മോശം പ്രകടനമാണ് ബാഴ്സ കാഴ്ച വെക്കുന്നത്.