ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് പുറത്താവലിന്റെ വക്കിലാണ് ഇന്ത്യ. ഇനിയുള്ള മത്സരങ്ങളിൽ കുഞ്ഞൻ ടീമുകളോട് ജയിക്കുക എന്നതിനപ്പുറം ഇതേ ടീമുകളിൽ ഒന്നിനോട് എങ്കിലും ന്യൂസിലാന്റ് പരാജയപ്പെടണം എന്ന വലിയ ടാസ്കാണ് ഇന്ത്യക്കും സെമിക്കും ഇടയിലുള്ളത്.
അതിനിടെയാണ് ഇന്ന് വൈകിട്ട് നടന്ന സ്കോട്ലന്റ് – ന്യൂസിലാന്റ് മത്സരത്തിനിടെ സ്കോട്ലന്റ് കീപ്പറുടെ സ്റ്റംപ് മൈക്ക് വീഡിയോ വൈറൽ ആവുന്നത്. സ്പിന്നർ ക്രിസ് ഗ്രീവ്സിനോടാണ് ‘ ഇന്ത്യ മുഴുവൻ നിനക്കൊപ്പമുണ്ട്’ എന്ന് മാത്യൂ ക്രോസ് പറയുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ് ഫാൻസ് ഏറ്റെടുത്തു കഴിഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റ് നന്നായി തുടങ്ങി എങ്കിലും മൂന്ന് ഓവറുകൾക്കുള്ളിൽ മൂന്ന് വിക്കറ്റുകളിട്ട് സ്കോട്ലന്റ് കാര്യങ്ങൾ കടുപ്പിച്ചു. പക്ഷേ ഗ്ലെൻ ഫിലിപ്പ്സിനെ കൂട്ടുപിടിച്ച് മാർട്ടിൻ ഗപ്റ്റിൽ ന്യൂസിലാന്റിനെ മത്സരത്തിലേക്ക് തിരിച്ച്
കൊണ്ടു വന്നു.
ഓപണർ മിച്ചൽ ക്യാപ്റ്റന്‍ വില്യംസൺ എന്നിവരെ സുഫിയാൻ ഷെരീഫും കൊൺ വോയെ മാർക് വാട്ടും പുറത്താക്കിയത്. അതിന് ശേഷം ആണ് ഗപ്റ്റിൽ – ഫിലിപ്സ് സഖ്യം മികച്ച കൂട്ടുകെട്ടുമായി മുന്നോട്ട് വന്നത്. മാത്യു ക്രോസ് മത്സരത്തിൽ രണ്ട് ക്യാച്ചുകളും നേടിയിരുന്നു.
അതെ ഇന്ന് രാത്രി ടൂർണമെന്റിലെ ആദ്യ ജയം തേടി ഇന്ത്യ ഇറങ്ങും. അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് വിജയങ്ങളുമായി അഫ്ഗാൻ ടേബിളിൽ രണ്ടാമത് ആണ്. ഇന്ത്യ അഞ്ചാമതും. സ്കോട്ലന്റോ നമീബിയയോ ന്യൂസിലാന്റിനെ പരാജയപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം.