ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമി ഫൈനലിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ആതിഥേയരായ കാമറൂണിനെ കീഴടക്കി ഈജിപ്‌ത് ഫൈനലിൽ. എക്‌സ്ട്രാ ടൈമിലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ ഷൂട്ടൗട്ടിലാണ് ഈജിപ്‌ത് വിജയം കണ്ടെത്തി ഫൈനലിൽ ഇടം പിടിച്ചത്. ഫൈനലിൽ മാനേയുടെ കീഴിൽ കുതിക്കുന്ന സെനെഗലിനെയാണ് ഈജിപ്‌ത് നേരിടുക.
സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ കാമറൂണിനു നേരിയ മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും ഗോളുകൾ കണ്ടെത്തുന്നതിൽ വന്ന വീഴ്‌ചയാണ് അവർക്കു തിരിച്ചടിയായത്. മറുവശത്ത് സലാ പിന്തുണ ലഭിക്കാതെ ഏറെക്കുറെ നിശബ്‌ദനായി തുടരുകയും ചെയ്‌തു.
ഈജിപ്ഷ്യൻ ഗോൾകീപ്പർ ഖബാസ്‌കി രണ്ട് പെനാൽട്ടി കിക്കുകൾ തടുത്തിട്ടപ്പോൾ കാമറൂണിന്റെ മറ്റൊരു കിക്ക് പുറത്തേക്കും പോയി. കാമറൂൺ നാല് കിക്കുകൾ എടുത്തതിൽ ഒരെണ്ണം മാത്രം ഗോളായപ്പോൾ ഈജിപ്‌ത് എടുത്ത മൂന്നെണ്ണവും ഗോളാക്കി മാറ്റി വിജയം ഉറപ്പിക്കുകയായിരുന്നു.
ഈജിപ്‌ത് ഫൈനലിൽ ഇടം നേടിയതോടെ ഇത്തവണ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ കലാശപ്പോരാട്ടത്തിൽ ലിവർപൂൾ സൂപ്പർതാരങ്ങളായ സലായും മാനേയും നേർക്കുനേർ വരും.