ഇന്ന് ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള രണ്ട് താരചക്രവർത്തിമാരാണ് അർജൻറീന ഇതിഹാസം ലയണൽ മെസ്സിയും പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരുടെയും ആരാധകർക്കിടയിൽ കനത്ത വൈരം ഉണ്ടെങ്കിൽ പോലും ഇവർ തമ്മിൽ പരസ്പരബഹുമാനം ഉണ്ട്. ഇന്ന് ലോക ഫുട്ബോളിലെ ഒട്ടുമിക്ക റെക്കോർഡുകളും ഈ താരങ്ങളുടെ പേരിലാണ്.
ഈ വർഷം രണ്ടു താരങ്ങളും തങ്ങളുടെ ക്ലബ്ബുകൾ വിട്ട് മറ്റ് ഗ്രൂപ്പുകളിലേക്ക് ചേക്കേറിയിരുന്നു. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം തന്നെ താനാക്കിയ ബാഴ്സലോണയിൽ നിന്ന് വിടപറഞ്ഞ ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമ്മനിലേക്ക് വന്നപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ നിന്ന് തൻറെ പൂർവ്വകാല ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യിലേക്ക് തിരിച്ചുപോയി.
ഫ്രഞ്ച് ലീഗുമായി തുടക്കത്തിൽ പൊരുത്തപ്പെടുവാൻ നന്നേ പണിപ്പെട്ട ലയണൽ മെസ്സി ഇപ്പോൾ തന്റെ പഴയ ട്രാക്കിലേക്ക് വന്നു എന്നാണ് സമീപകാല പ്രകടനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ വന്നയുടൻ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിൽ ആരംഭശൂരത്വം പ്രകടിപ്പിച്ച ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രകടനത്തിന് അല്പം മങ്ങൽ വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മാർക്കക്ക് നൽകിയ അഭിമുഖത്തിൽ ലയണൽ മെസ്സി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്ത്യാനോ റൊണാൾഡോ നടത്തുന്ന പ്രകടനത്തെക്കുറിച്ച് തൻറെ അഭിപ്രായം വ്യക്തമാക്കി. താരങ്ങൾക്കിടയിൽ ഉള്ള പരസ്പര ബഹുമാനത്തിന്റെ തെളിവായി മെസ്സിയുടെ വാക്കുകളെ ഫുട്ബോൾ വിദഗ്ധർ വിശേഷിപ്പിക്കുന്നു.
“നിരവധി മികച്ച കളിക്കാരുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ ശക്തമായ ടീമാണ്. ക്രിസ്റ്റ്യാനോയ്ക്ക് ഇതിനകം തന്നെ ക്ലബ്ബിനെ അറിയാം, ഒപ്പം മികച്ച രീതിയിൽ പൊരുത്തപ്പെടുകയും ചെയ്യുന്നു. തുടക്കം മുതൽ അവൻ പതിവുപോലെ ഗോളുകൾ നേടാൻ തുടങ്ങി, എന്നാൽ പൊരുത്തപ്പെടാൻ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നില്ല.” -ഇപ്രകാരമായിരുന്നു ലയണൽ മെസ്സിയുടെ പ്രതികരണം