ഇത്തവണ പതിവിന് വിപരീതമാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ കാര്യങ്ങൾ. ഇതിനു മുൻപൊക്കെ താരങ്ങളെ ആദ്യം ടീമിൽ എത്തിച്ചശേഷം ഏതെങ്കിലും ഒരു പരിശീലകനെ പരിശീലക സ്ഥാനത്ത് നിയോഗിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പിന്തുടർന്നിരുന്ന പതിവ് കീഴ്വഴക്കം, ഇക്കുറി അതിനു മാറ്റം വന്നിരിക്കുകയാണ്.
വളരെ നേരത്തെ തന്നെ പരിശീലകരെയും സഹ പരിശീലകരെയും സപ്പോർട്ടിംഗ് സ്റ്റാഫിനെയും പരിശീലന സഹായികളെയും നിയമിച്ചതിനുശേഷമാണ് താരങ്ങളുടെ മാർക്കറ്റിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇറങ്ങിയത്. അതുകൊണ്ടുതന്നെ പരിശീലകന്റെ തന്ത്രങ്ങൾക്ക് അനുയോജ്യമായ തരത്തിൽ താരങ്ങളെ ടീമിൽ എത്തിക്കുവാൻ ഇത്തവണ അവർക്ക് കഴിഞ്ഞു.
ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ആദ്യ വിദേശ സൈനിങ് അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഫോർവേഡായും കളിക്കുന്ന ഉറുഗ്വേ താരമായ അഡ്രിയൻ ലൂണയാണ്. യാതൊരു സൂചനപോലും ഇല്ലാതെ വളരെ അപ്രതീക്ഷിതമായായിരുന്നു കേരളബ്ലാസ്റ്റേഴ്സ് താരത്തിനെൻറെ സൈനിങ് പ്രഖ്യാപിച്ചത്. മെൽബൺ സിറ്റിക്ക് ഒപ്പം രണ്ട് കിരീടങ്ങൾ ഉയർത്തിയ ശേഷമാണ് ഉറുഗ്വായ് താരം കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.
നാളെ വൈകിട്ട് 7.30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെ നേരിടുന്നതിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടന്ന വാർത്താസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ അഡ്രിയൻ ലൂണയോട് പരിക്കേറ്റ രാഹുലിന് പകരം വലത് വിങ്ങിൽ കളിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.
എന്നാൽ അതോടൊപ്പം തന്നെ ടീം ആവശ്യപ്പെട്ടാൽ ഏതു പൊസിഷനിൽ കളിക്കുവാനും താൻ സന്നദ്ധനാണ് എന്ന് അദ്ദേഹം പറഞ്ഞു. അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഫോർവേഡായും കളിക്കുന്ന താൻ വേണ്ടിവന്നാൽ ഗോൾകീപ്പർ ആകുവാനും റെഡിയാണ് എന്ന് പറഞ്ഞു. ആക്രമണ നിരയിലെ യൂട്ടിലിറ്റി പ്ലെയർ ആയി വിളിക്കപ്പെടുന്ന അഡ്രിയാൻ ലൂണ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ ഗോളടിച്ചു മുന്നേറാൻ സഹായിക്കും എന്നത് ഉറപ്പാണ്.