ഐഎസ്എൽ എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാമങ്കത്തിനിറങ്ങുകയാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇരുകൂട്ടരും ആദ്യറൗണ്ടിൽ ഒരേ മാർജിനിൽ തോറ്റവരാണ്. ബ്ലാസ്റ്റേഴ്സ് 4-2 ന് എടികെ മോഹൻബഗാനോടും നോർത്ത് ഈസ്റ്റ് 4-2 ന് ബംഗളുരു എഫ്സിയോടുമാണ് പരാജയം രുചിച്ചത്.
ആദ്യറൗണ്ടിൽ ഇരുടീമുകൾക്കും വിനയായത് പ്രതിരോധത്തിലെ വിള്ളലാണ്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നിരീക്ഷിക്കുകയാണെങ്കിൽ മികച്ച രീതിയിൽ ആക്രമണം നടത്തിയ ബ്ലാസ്റ്റേഴ്സിന് പ്രതിരോധത്തിൽ ആ മികവ് കാട്ടാനായില്ല. 4-4-2 എന്ന ഫോർമേഷൻ ആണ് ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ഉപയോഗിച്ചത്. അതിനാൽ ഡിഫൻസിവ് ലൈനിന് മുന്നിലുള്ള ഒരു ഉറച്ച ഡിഫെൻസിവ് മിഡ്ഫീൽഡിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയെ തകർത്തു.
ജീക്സൻ സിംഗ്, അഡ്രിയാൻ ലൂണ എന്നിവരാണ് പ്രതിരോധനിരയ്ക്ക് മുന്നിൽ കളിച്ച മിഡ്ഫീൽഡേഴ്സ്. സഹലും രാഹുലും വിങ്ങർമാരുടെ റോളാണ് നിർവഹിച്ചത്. ഇതിൽ അഡ്രിയാൻ ലൂണ അറ്റക്കിങ്ങിലേക്ക് പോകുമ്പോൾ ഡിഫെൻസിവ് മിഡ്ഫീൽഡിൽ എതിരാളികൾക്ക് സ്പൈസ് ലഭിക്കുകയും ചെയ്തു. ഇത് എടികെയ്ക്ക് ഗോൾ നേടാനും വിജയിക്കാനും കാരണമായി.ആദ്യമത്സരത്തിലെ 4-4-2 എന്ന ഫോർമഷനിലെ അപാകത പരിഹരിക്കണമെങ്കിൽ അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 4-2-3-1 എന്ന ഫോർമഷനിലേക്കോ 4-1-4-1 എന്ന ഫോർമഷനിലേക്കോ മാറുന്നതാണ് ഉചിതം.
4-2-3-1 ആണെങ്കിൽ 2 ഡിഫൻസീവ് മിഡ്ഫീൽഡിനെ കളത്തിലിറക്കാനും അത് പ്രതിരോധത്തെ കൂട്ടിയുറപ്പിക്കുകയും ചെയ്യും. കൂടാതെ ലൂണയ്ക്ക് അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ ഇറങ്ങാനും മികച്ച പ്രകടനം കാഴ്ച വെക്കാനും സാധിക്കും.
ഇനി 4-1-4-1 എന്ന ഫോർമഷനിലേക്ക് വരികയാണെങ്കിൽ ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ കളത്തിലിറക്കാനും കൂടാതെ ലൂണയെ കുറച്ച് കൂടി മുന്നിലേക്ക് കളിപ്പിക്കാനും ആവും.നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകർ വിജയം പ്രതീക്ഷിക്കുന്നത് പോലെ ഇത്തരത്തിൽ ഫോർമേഷൻ മാറ്റവും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.