നട്ടപ്പാതിരയ്ക്ക് ആരാധകരുടെ ഹൃദയത്തിൽ അമിട്ട് പൊട്ടിക്കുന്നത് പോലെ ആയിരുന്നു കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഈ വർഷത്തെ ആദ്യ വിദേശ സൈനിങ്. യാതൊരു സൂചനപോലും ഇല്ലാതെ വളരെ അപ്രതീക്ഷിതമായായിരുന്നു കേരളബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപിച്ചത്. അവനായിരുന്നു അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഫോർവേഡായും കളിക്കുന്ന ഉറുഗ്വേ താരമായ അഡ്രിയാൻ ലൂണ.
അർധരാത്രിയിൽ ബ്ലസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിലേക്ക് അഡ്രിനാലിൻ പമ്പ് ചെയ്തു കൊണ്ട് വന്ന അഡ്രിയാൻ ലൂണതന്നെയാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരം കേവലം രണ്ടു മാസങ്ങൾ കൊണ്ടു തന്നെ ആരാധകരുടെ ഹൃദയം അയാൾ കീഴടക്കിക്കഴിഞ്ഞു. ഒരു ഒറ്റയാനെ പോരാട്ടവീര്യം അയാൾ പ്രദർശിപ്പിക്കുന്നുണ്ട്.
ടീമിൻറെ മൊത്തത്തിലുള്ള പ്രകടനം ശരാശരി ആയിപ്പോയി എന്ന് പറഞ്ഞാലും അവിടെ ഈ താരത്തിന്റെ പ്രകടനം മാത്രം വേറിട്ടുനിൽക്കുന്നു. ജീവൻ പോയാലും ഒരു ഗോൾ അവസരത്തിനു വേണ്ടി എപ്പോഴും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അറ്റാക്കിങ് മിഡ്ഫീൽഡർ ആയി കളിക്കുന്ന അദ്ദേഹം മുന്നിൽനിൽക്കുന്ന സ്ട്രൈക്കർക്ക് ഏതുവിധേനയും പന്ത് എത്തിച്ചു കൊടുക്കുവാൻ സദാ സന്നദ്ധനാണ്.
ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ കളിയുടെ ആദ്യപകുതിയിലെ 38ആം മിനിറ്റ് ഓർക്കുക ലൂണ തൻറെ ജീവൻ പണയം വച്ച് ഒരിക്കൽ നൽകിയ സുവർണാവസരം പെരേര ഡയസ് അടിച്ചു പുറത്തേക്ക് കളഞ്ഞതിൻറെ പേരിലായിരിക്കും. ആ ഒരു പന്ത് ഡയസ് എന്ന സ്ട്രൈക്കറിലേക്ക് എത്തിക്കുവാൻ എത്രമാത്രം എഫർട്ട് ലൂണ എന്ന താരത്തിൽ നിന്നും ഉണ്ടായി എന്നതു മാത്രം മതി അദ്ദേഹത്തിൻറെ ടീമിനോട് ഉള്ള സമർപ്പണം എത്രമാത്രം വലുതാണ് എന്ന് മനസ്സിലാക്കുവാൻ.
അണ്ടർ 20 അണ്ടർ 17 വിഭാഗങ്ങളിൽ ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗ്വായെ പ്രതിനിധീകരിച്ചിട്ടുള്ള താരം സ്പാനിഷ് ക്ലബായ എസ്പാനിയോളിന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. ആക്രമണം നിരയിലെ യൂട്ടിലിറ്റി പ്ലെയർ ആയി വിളിക്കപ്പെടുന്ന അഡ്രിയാൻ ലൂണ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ ഗോളടിച്ചു മുന്നേറാൻ സഹായിക്കും എന്നത് ഉറപ്പാണ്.