നിർഭാഗ്യമേ നിൻറെ പേരോ നെയ്മർ ജൂനിയർ, ഈയൊരു ശൈലിയുടെ ഉപയോഗത്തിന് ഒരിക്കലും തെറ്റു പറയുവാൻ കഴിയുകയില്ല കാരണം തന്റെ കരിയറിലുടനീളം ക്രൂരമായ പരിക്കിന്റെ നിർഭാഗ്യം നെയ്മർ ജൂനിയർ എന്ന പ്രതിഭാധനനായ ബ്രസീലിയൻ ഫുട്ബോൾ താരത്തിനെ വിടാതെ പിന്തുടരുകയാണ്. നെയ്മറോളം ക്രൂരതകളെ കളത്തിൽ ഏറ്റുവാങ്ങിയ മറ്റൊരു ഫുട്ബോൾ താരമുണ്ടോ എന്ന് സംശയമാണ്.
ലീഗ് വണ്ണിൽ സെന്റ് എറ്റിയനെതിരായ മത്സരം പിഎസ്ജി ജയിച്ചെങ്കിലും സൂപ്പർ താരം നെയ്മറിന് പരിക്കേറ്റത് ആരാധകരുടെ ചിന്തകളിൽ കരിനിഴൽ കൊടുത്തിരിക്കുകയാണ്. നെയ്മറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ആദ്യ റിപ്പോർട്ടുകൾ. വേദന കൊണ്ട് പുളഞ്ഞ ബ്രസീലിയൻ സൂപ്പർ താരം സ്ട്രെച്ചറിൽ കരഞ്ഞുകൊണ്ടാണ് മൈതാനം വിട്ടത്.
പ്രാരംഭഘട്ടം പരിശോധനകളുടെ റിപ്പോർട്ട് പുറത്തു വരുമ്പോൾ നെയ്മർ ജൂനിയറിൻറെ പരിക്ക് അതീവ ഗുരുതരമാണ് കണങ്കാലിന് സംഭവിക്കുന്ന സാധാരണ പരിക്കുകൾക്ക് രണ്ടോ മൂന്നോ ആഴ്ചത്തെ വിശ്രമം മാത്രം മതി, കൂടിവന്നാൽ 6 ആഴ്ചത്തെ വിശ്രമം ആണ് ഇത്തരത്തിലുള്ള സമാന പരിക്കുകൾക്ക് വിധിക്കാറുള്ളത്. എന്നാൽ നെയ്മറിന്റെ കാര്യത്തിൽ സ്ഥിതി സങ്കീർണമാണ് എന്നാണ് റിപ്പോർട്ട്. മാസങ്ങളോളം ബ്രസീലിയൻ താരത്തിന് പുറത്തിരിക്കേണ്ടി വരും. ഇത് താരത്തിനെ മാനസികമായും തളർത്താൻ സാധ്യതയുണ്ട്.
തൻറെ കരിയറിന്റെ തുടക്കംമുതൽ നെയ്മർ എതിരാളികളുടെ പലതരത്തിലുള്ള ക്രൂരത നിറഞ്ഞ പ്രതിരോധ മുറകൾക്കും വിധേയനായിട്ടുണ്ട്. നെയ്മർ എന്ന പ്രതിഭയെ കളി മികവു കൊണ്ട് മറികടക്കാൻ കഴിയില്ല എന്ന് എതിരാളികൾ മനസ്സിലാക്കി തുടങ്ങുമ്പോൾ അയാൾക്കെതിരെ അവർ പരുക്കൻ കളികൾ തുടങ്ങും. അത് മൂലം അയാൾക്ക് അനേകം കാലം ഹോമിക്കപ്പെട്ടിട്ടുണ്ട്.
2014 ൽ ബ്രസീലിയൻ മണ്ണിൽ അരങ്ങേറിയ ലോകകപ്പിൽ നെയ്മർ ജൂനിയർ എന്ന് ഇതിഹാസത്തിന്റെ പിറകിൽ കൊളംബിയൻ താരം സുനിഗ കാൽമുട്ടു വെച്ചുകൊടുത്ത് അദ്ദേഹത്തിൻറെ നട്ടെല്ലു ചവിട്ടി ഒടിച്ചില്ലായിരുന്നുവെങ്കിൽ ലോകകപ്പ് ഇന്ന് ബ്രസീലിന്റെ ഷെൽഫിൽ ഇരിക്കുമായിരുന്നു. നെയ്മറിനെ തകർക്കുവാൻ ഒരേയൊരു വഴി അയാളെ കായികമായി കൈകാര്യം ചെയ്യുക എന്നത് മാത്രമാണ്.