യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുന്നതിൽ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ പരാജയപ്പെട്ടത് ക്ലബ്ബിന് സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്, കൂടാതെ നാപ്പോളിക്കെതിരായ യുവേഫ യൂറോപ്പ ലീഗ് നോക്കൗട്ട് പ്ലേഓഫ് മത്സരത്തിൽ ബാഴ്സലോണ പരാജയപ്പെട്ടാൽ അത് ക്ലബ്ബിന്റെ നഷ്ടങ്ങളുടെ കണക്ക് വർദ്ദിപ്പിക്കും.
നിലവിൽ ലാലിഗയിൽ നാലാം സ്ഥാനത്തുള്ളവരിൽ നിന്ന് അഞ്ച് പോയിന്റ് അകലെ എട്ടാം സ്ഥാനത്താണ് ബാഴ്സയുടെ സ്ഥാനമെന്നതിനാൽ, യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നതിൽ ബാഴ്സലോണ പരാജയപ്പെട്ടാൽ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് പണവും ബാഴ്സക്ക് നഷ്ടപ്പെടും, ലീഗിലെ പോയന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാർക്ക് മാത്രമേ ചാമ്പ്യൻസ് ലീഗ് കളിക്കാൻ യോഗ്യത കിട്ടുകയുള്ളൂ..
സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ ക്ലബ്ബിൽ നിലനിർത്താൻ ആഗ്രഹമില്ലാത്ത കളിക്കാരെ ബാഴ്സലോണ ഓഫ്ലോഡ് ചെയ്യാൻ ശ്രമിക്കും – അതുവഴി ഗണ്യമായ തുക ക്ലബ്ബിലേക്ക് കൊണ്ടുവരാൻ ബാഴ്സക്ക് കഴിയും. സ്പാനിഷ് മാധ്യമമായ സ്പോർടിന്റെ റിപ്പോർട്ട് പ്രകാരം ബാഴ്സയുടെ നെതർലാൻഡ്സ് ഇന്റർനാഷണൽ താരമായ ഫ്രാങ്ക് ഡി ജോങ്ങിനെ ബാഴ്സലോണ വിൽക്കാൻ ശ്രമിച്ചേക്കും.
പാരീസ് സെന്റ് ജെർമെയ്ൻ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ബയേൺ മ്യൂണിക്ക് എനിവരാണ് ഫ്രാങ്ക് ഡി ജോങ്ങിനെ ടീമിലെത്തിക്കാൻ താൽപ്പര്യമുള്ള ക്ലബ്ബുകളെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാഴ്സലോണ ഡി ജോങ്ങിനെ വിൽക്കാൻ തയ്യാറാണെങ്കിൽ, അവർ ഡി ജോങ്ങിനായി 2019-ൽ നൽകിയ 75-മില്യൺ യൂറോയുടെ ഏറ്റവും അടുത്ത ഒരു തുകക്കായിരിക്കാം വിൽക്കാൻ ശ്രമിക്കുക.
“മികച്ച അഞ്ച് യൂറോപ്യൻ ക്ലബ്ബുകൾ ഡി ജോങ്ങിനെ വിളിച്ചിരുന്നു, ബാഴ്സയ്ക്ക് പണം ആവശ്യമാണെന്ന് എനിക്കറിയാം, ഫ്രാങ്കിയ്ക്കുള്ള വളരെ മികച്ച ഒരു ഓഫർ ബാഴ്സയെ സഹായിച്ചേക്കാം, എന്നിട്ടും അത് സംഭവിക്കാനുള്ള സാധ്യത ഞാൻ കാണുന്നില്ല.” – ഫ്രാങ്ക് ഡി ജോങ്ങിന്റെ പിതാവ് ഡച്ച് മീഡിയ എഡി-യോട് പറഞ്ഞു.