സമകാലിക ഫുട്ബോളിലെ ചക്രവർത്തിമാർ ആരൊക്കെയാണെന്ന് ചോദ്യത്തിന് ക്രിസ്ത്യാനോ റൊണാൾഡോ ലയണൽ മെസ്സി എന്നീ രണ്ട് പേരുകൾ അപ്പുറത്തേക്ക് ചിന്തിച്ചു പോകേണ്ട കാര്യം ഒരു ഫുട്ബോൾ പ്രേമിക്കും ഇല്ല. കാരണം രണ്ടു പതിറ്റാണ്ടോളമായി തങ്ങളുടെ മേഖലകളിൽ അവർ അധീശത്വം സ്ഥാപിച്ചു കളഞ്ഞു.
അർജൻറീനയുടെ ഇതിഹാസമായ ലയണൽ മെസ്സിയും പോർച്ചുഗലിന്റെ എക്കാലത്തെയും ഇതിഹാസമായ ക്രിസ്ത്യാനോ റൊണാൾഡോയും സമകാലിക ഫുട്ബോളിൽ സ്ഥാപിച്ച ലാൻഡ് മാർക്കുകൾ അത്രത്തോളം വിശാലമാണ്. നിലവിൽ ഫുട്ബോൾ കളിക്കുന്ന ആർക്കും അവരെ മറികടക്കാനുള്ള ശേഷി ഉണ്ടെന്നു തോന്നുന്നില്ല.
എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവരുടെ തോളോടുതോൾ ചേർന്നു നിൽക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന താരം തന്നെയാണ് ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കറായ റോബർട്ട് ലെവൻഡോവ്സ്കി. ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിനുള്ള യഥാർത്ഥ അർഹൻ അദ്ദേഹമാണെന്ന് ലോകത്തിൻറെ പല കോണുകളിൽനിന്നും ആവശ്യമുയർന്നിരുന്നു.
ഇപ്പോൾ അദ്ദേഹം തന്നെ രണ്ട് സൂപ്പർതാരങ്ങളെയും കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മഹാന്മാരാണ് എന്ന കാര്യത്തിൽ അദ്ദേഹത്തിനു യാതൊരു സംശയവുമില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കഠിനാധ്വാനത്തിനെ അദ്ദേഹം ബഹുമാനിക്കുന്നു എന്നുകൂടി താരം വ്യക്തമാക്കി.
മെസ്സിക്ക് ചുറ്റും എല്ലാം ലളിതമായി തോന്നുന്നു എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോ ഈ ലെവലിലേക്ക് എത്തുന്നതിന് വേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്തതായി തനിക്ക് തോന്നുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ജർമൻ സ്പോർട്സ് മാധ്യമമായ ബിൽഡിംഗ് നൽകിയ അഭിമുഖത്തിലായിരുന്നു റോബർട്ട് ലെവൻഡോവ്സ്കി ഇപ്രകാരംതന്നെ അഭിപ്രായം വ്യക്തമാക്കിയത്.