അടുത്തിടെയായി ഫുട്ബോൾ താരങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ പെരുകി വരികയാണ്. ഈയൊരു ദുരവസ്ഥയുടെ ഏറ്റവുമൊടുവിലത്തെ ഇര ആയി മാറിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് പ്രതിരോധനിര താരമായ ജാവോ കാൻസലോ. അദ്ദേഹത്തിൻറെ കുടുംബം അടക്കം ആണ് ആക്രമണത്തിന് ഇരയായത്.
നാലുപേരടങ്ങുന്ന ആക്രമി സംഘം ആയിരുന്നു പോർച്ചുഗൽ താരത്തിൻറെ വീട് ആക്രമിച്ചത്. അവരുടെ കടന്നുകയറ്റത്തെ താരം തന്നാൽ കഴിയുന്നവിധം പ്രതിരോധിച്ചിരുന്നു. സംഘട്ടനത്തിൽ താരത്തിന് മുഖത്തും പുറത്തും ഒക്കെ മുറിവുകൾ പറ്റിയിരുന്നു. ആക്രമണത്തിൽ താരത്തിന്റെ വീട്ടിലെ ആഭരണങ്ങൾ കളവ് പോവുകയും ചെയ്തിരുന്നു.
ഈ വിവരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ കൂടി അദ്ദേഹം തന്നെയാണ് ലോകത്തെ അറിയിച്ചത്. ഈ വസ്തുതകൾ ആരാധകരെ അറിയിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ മലയാളം പരിഭാഷ താഴെ ചേർക്കുന്നു.
“നിർഭാഗ്യവശാൽ നാല് ഭീരുക്കൾ എന്നെ ആക്രമിക്കുകയും എന്നെയും എന്റെ കുടുംബത്തെയും മുറിവേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായതാണ് നിങ്ങൾ കാണുന്നത്. എന്റെ എല്ലാ ആഭരണങ്ങളും കവർന്ന അവർ മുഖത്തെ ഇങ്ങിനെയാക്കിയാണ് സ്ഥലം വിട്ടത്.” ഇൻസ്റ്റാഗ്രാമിൽ തന്റെ മുറിവേറ്റ മുഖത്തിന്റെ ചിത്രത്തിനൊപ്പം കാൻസലോ കുറിച്ചു.
“ഇത്രയും മോശമായ പെരുമാറ്റമുള്ള ആളുകൾ എങ്ങിനെയാണ് ഉണ്ടാകുന്നതെന്നാണ് എനിക്ക് മനസിലാവാത്തത്. ഏറ്റവും പ്രധാനപ്പെട്ടത് എന്റെ കുടുംബമാണ്, ഭാഗ്യവശാൽ അവർക്ക് കുഴപ്പങ്ങളൊന്നുമില്ല.”