ഇന്ത്യൻ ഫുട്ബോളിനെ പുതുജീവൻ പകർന്നു നൽകിയത് ഇന്ത്യൻ സൂപ്പർ ലീഗ് തന്നെയാണ് എന്ന കാര്യത്തിൽ ആർക്കും യാതൊരുവിധ സംശയങ്ങളുമില്ല. പതിയെ മരണത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ഇന്ത്യൻ ഫുട്ബോളിന് ജീവാമൃതം പകർന്നു നൽകുകയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ്.
ഇന്ത്യയിലെ ഫുട്ബോൾ താരങ്ങൾക്ക് മെച്ചപ്പെട്ട ഒരു കരിയർ ഓപ്ഷൻ കൂടിയായി ഫുട്ബോൾ മാറുന്നതിൽ ഇന്ത്യൻ സൂപ്പർ ലീഗ് വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. എന്നാൽ സൂപ്പർ ലീഗ് തുടങ്ങിയ നാൾ മുതൽ തന്നെ വിമർശനം കേട്ടുകൊണ്ടിരിക്കുന്നത് അതിലെ മോശം റഫറിയിങ് കൊണ്ടാണ്. കളി നിയന്ത്രിക്കുന്ന അവരുടെ പിടിപ്പുകേട് മൂലം പലപ്പോഴും മത്സരഫലം തന്നെ തകിടം മറിയുന്നു.
പൊതുവേ മിത ഭാഷിയായ കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകൻ ഇവാൻ വുക്കുമനോവിച്ച് ഇന്ന് ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. നാളത്തെ മത്സരത്തിന് മുന്നോടിയായി ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിൻറെ പ്രതിഷേധ സ്വരം ഉയർന്നത്.
കളി നിയന്ത്രിക്കുന്ന അവരുടെ തെറ്റായ സമീപനം കേരള ബ്ലാസ്റ്റേഴ്സിനെ വളരെ മോശമായ തരത്തിൽ ബാധിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു കോച്ച് എന്ന നിലയിൽ റഫറിയുടെ തീരുമാനങ്ങൾ തനിക്ക് നിരാശയും കോപവും തരുന്നുണ്ട്. ലീഗിലെ ഇതുവരെ ഉള്ള മത്സരങ്ങൾ നോക്കിയാൽ നാലു പോയിന്റ് എങ്കിലും ചുരുങ്ങിയത് കേരള ബ്ലാസ്റ്റേഴ്സിന് റഫറി കാരണം നഷ്ടമായി. ഈ പോയിന്റുകൾ ഉണ്ടായിരുന്നു എങ്കിൽ ടീം ഒന്നാമത് എത്തിയേനെ എന്ന് അദ്ദേഹം പറഞ്ഞു.
ഈസ്റ്റ് ബംഗാളിന് എതിരെയും ജംഷദ്പൂരിന് എതിരെയും റഫറി ഫലം നിർണയിക്കുന്ന തലത്തിൽ ആയി കാര്യങ്ങൾ, ഇത് ശരിയല്ല. റഫറിമാരെ കൂടുതൽ മെച്ചപ്പെടുത്താൻ ലീഗ് അധികൃതർ ശ്രമിക്കണം. അവർക്ക് വാർ പോലുള്ള ടെക്നിക്കൽ പിന്തുണകളും നൽകണം എന്നും ഇവാൻ പറഞ്ഞു.