പിഎസ്ജി സൂപ്പർതാരം കിലിയൻ എംബാപ്പയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഓരോ ദിവസവും ശക്തി പ്രാപിച്ചു വരികയാണ്. താരം ഈ സീസണു ശേഷം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇതുവരെയും കരാർ ഒപ്പിട്ടില്ലെന്നിരിക്കെ താരത്തെ നിലനിർത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പിഎസ്ജി.
ജിയാൻലൂക്ക ഡി മാർസിയോയുടെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡുമായി കരാർ ഒപ്പുവെച്ചാൽ സൈനിങ് ബോണസായി മാത്രം ഫ്രീ ഏജന്റായ എംബാപ്പക്കു ലഭിക്കുക നൂറു മില്യൺ യൂറോയാണ്. ഇതിനു പുറമെ ഓരോ സീസണിലും അമ്പതു മില്യൺ യൂറോ പ്രതിഫലം നൽകി അഞ്ചു വർഷത്തെ കരാറും റയൽ മാഡ്രിഡ് വാഗ്ദാനം ചെയ്യുന്നു.
എന്നാൽ താരത്തിനു മുന്നിൽ റയൽ മാഡ്രിഡ് വെച്ച പുതിയ ഉടമ്പടി എംബാപ്പെ നിരസിച്ചത് പിഎസ്ജിക്ക് കരാർ പുതുക്കുന്ന കാര്യത്തിൽ പ്രതീക്ഷ നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത്രയും തുക നൽകി സ്വന്തമാക്കുന്ന താരം ഭാവിയിൽ റയൽ മാഡ്രിഡ് വിടുകയാണെങ്കിൽ ഉപയോഗിക്കാൻ കഴിയുന്ന പെനാൽറ്റി ക്ലോസ് കരാറിൽ ഉൾപ്പെടുത്തണമെന്ന റയൽ പ്രസിഡന്റിന്റെ ആവശ്യമാണ് എംബാപ്പെ നിരസിച്ചത്.
എംബാപ്പയിൽ റയൽ മാഡ്രിഡിനുള്ള താൽപര്യം വളരെ വലുതാണെന്നും അതിനാൽ തന്നെ 2008ൽ റൊണാൾഡോയുമായി ഉണ്ടാക്കിയ കരാർ പോലൊന്ന് ഒപ്പുവെക്കാൻ റയൽ മാഡ്രിഡിനു ആഗ്രഹമുണ്ടെന്നും എന്നാൽ ഫ്രഞ്ച് താരം ഇപ്പോൾ ഒരു കരാറിലും ഒപ്പു വെക്കാൻ തയ്യാറല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതും പിഎസ്ജിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
എംബാപ്പെ തന്റെ സ്വപ്ന ക്ലബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനാണ് ഇപ്പോഴും കൂടുതൽ സാധ്യതയെങ്കിലും താരത്തെ നിലനിർത്താൻ പിഎസ്ജി വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഏറ്റവുമവസാനം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം 75 മില്യൺ യൂറോ ഒരു വർഷം പ്രതിഫലം നൽകാം എന്നാണ് ഫ്രഞ്ച് ക്ലബ് വാഗ്ദാനം ചെയ്തിരിക്കുന്നത്.