ലോക ഫുട്ബോളിലെ ഏറ്റവും പ്രസിദ്ധമായ സൗഹൃദങ്ങളിൽ ഒന്നാണ് അർജൻറീന താരം ലയണൽ മെസ്സിയും ഉറുഗ്വായ് താരം ലൂയി സുവാരസും തമ്മിലുള്ളത്. തുടക്കകാലത്ത് ഏറെ പേരുദോഷം കേൾപ്പിച്ച സുവാരസ് മെസ്സിയുമായി സൗഹൃദത്തിൽ എത്തിയശേഷം ലോകഫുട്ബോളിലെ തന്നെ അരുമയായി തീർന്നു. കളത്തിനു പുറത്ത് മികച്ച സൗഹൃദം പങ്കിടുകയും ചെയ്തിരുന്ന താരങ്ങൾ തമ്മിലുള്ള ഒത്തിണക്കം അക്കാലത്തു ബാഴ്സയെ നിരവധി കിരീടങ്ങൾ സ്വന്തമാക്കാൻ സഹായിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇരുവരും ബാഴ്സലോണയോട് വിടപറഞ്ഞു. ടീമിലുള്ള ആഭ്യന്തര കലഹം മൂലമായിരുന്നു രണ്ടുപേർക്കും കാറ്റലോണിയൻ ടീമിന് പുറത്തേക്കു പോകേണ്ട തന്നത്. എന്നാൽ ബാഴ്സയിൽ വെച്ച് വഴി പിരിഞ്ഞു പോയ രണ്ടു സുഹൃത്തുക്കളും മറ്റൊരു ക്ലബ്ബിൽ ഒരുമിച്ച് ചേരുവാൻ പദ്ധതിയിട്ടിരിക്കുകയാണ്.
ബാഴ്സയിൽ നിന്നും ലൂയിസ് സുവാരസ് കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിലേക്കും ലയണൽ മെസി ഈ സമ്മർ ജാലകത്തിൽ പിഎസ്ജിയിലേക്കും ചേക്കേറിയത് ഇരുതാരങ്ങളും തമ്മിൽ കളിക്കളത്തിലുണ്ടായിരുന്ന സൗഹൃദം ഇല്ലാതാക്കിയെങ്കിലും അതിനു പുറത്തുള്ള അവരുടെ ആത്മബന്ധത്തിന് ഒരു പോറൽ പോലും ഏൽപ്പിച്ചിരുന്നില്ല.
2022 ലോകകപ്പ് വരെ ടോപ് ലെവൽ ഫുട്ബോൾ കളിക്കാൻ വേണ്ടി അത്ലറ്റികോ മാഡ്രിഡുമായുള്ള ലൂയിസ് സുവാരസിന്റെ കരാർ 2022ൽ അവസാനിക്കുമെങ്കിലും താരം അതൊരു വർഷം കൂടി നീട്ടാൻ തയ്യാറെടുക്കുകയാണ്. അതു നീട്ടുന്നതോടെ 2023ൽ മെസിയുടെ പിഎസ്ജി കരാർ അവസാനിക്കുന്നതിനൊപ്പം ലൂയിസ് സുവാരസിന്റെ അത്ലറ്റികോ മാഡ്രിഡുമായുള്ള കരാറും അവസാനിക്കും.
മെസിയും സുവാരസും അതിനു ശേഷം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിൽ ഒരുമിക്കാനാണ് പദ്ധതിയിടുന്നതെന്ന് സ്പാനിഷ് മാധ്യമം ഡിയാരിയോ സ്പോർട് റിപ്പോർട്ടു ചെയ്തു.