കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോൾ താരങ്ങളിലൊരാളാണ് സഹൽ അബ്ദുൽ സമദ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ അരങ്ങേറിയ കാലം മുതൽക്ക് തന്നെ തൻറെ പ്രതിഭ ഇന്ത്യൻ ഫുട്ബോളിനെ കാണിച്ചു കൊടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അസാമാന്യമായ ഡ്രിബ്ലിങ്ങ് പാടവം കൊണ്ട് ഇന്ത്യൻ ഓസിൽ എന്ന വിളിപ്പേര് അദ്ദേഹത്തിന് ആരാധകർ നൽകിയിരുന്നു.
എന്നാൽ തൻറെ അരങ്ങേറ്റ സീസണിൽ അദ്ദേഹം ഉണ്ടാക്കിയെടുത്ത ഓളം പിന്നീട് നിലനിർത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് കളിക്കളത്തിൽ അദ്ദേഹത്തിൻറെ പ്രകടനത്തിന്റെ ഗ്രാഫ് താഴോട്ട് ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം, ഒരു പരിധിവരെ. എന്നാലും എല്ലായ്പ്പോഴും പ്രതിഭയുടെ മിന്നലാട്ടം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
തൻറെ കാലുകളിൽ കിട്ടുന്ന പന്തുമായി എതിരാളികളെ വെട്ടിച്ച് മുന്നേറുവാൻ അദ്ദേഹത്തിനുള്ള മികവ് ഏവർക്കും അറിയാവുന്നതാണ്. എന്നാൽ താൻ തന്നെ നടത്തുന്ന ഫലപ്രദമായ മുന്നേറ്റങ്ങളെ പലപ്പോഴും ഗോൾവലയിൽ എത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നത് താരത്തിനെക്കാൾ ഏറെ ആരാധകരെ നിരാശപ്പെടുത്തുന്നു.
അതെല്ലാം പുറമേ മലയാളിയായ യുവ താരത്തിന് മതിയായ കായികക്ഷമത ഇല്ലാ, 90 മിനിറ്റ് സമയം പൂർണ്ണമായി ഓടിക്കളിക്കുവാൻ ഉള്ള കായികശേഷി താരത്തിന് ഇല്ലാത്തത് വളരെ വലിയ ഒരു തിരിച്ചടിയായിരുന്നു. മുഴുവൻ സമയം കളിക്കുവാൻ കഴിയാതെ ക്ഷീണിച്ചു അവശനായി മാറുന്ന താരം ആരാധകർക്ക് ഒരു സങ്കടം നിറഞ്ഞ കാഴ്ച തന്നെയായിരുന്നു.
നിരന്തരം പരിശീലനത്തിൽ ഏർപ്പെട്ടതിൽ കൂടെ സഹലിന് മതിയായ കായികക്ഷമത ഇപ്പോൾ ലഭിച്ചിട്ടുണ്ട് എന്നാണ് പരിശീലകൻ പറയുന്നത്. കളിക്കളത്തിൽ ഉള്ള സമയം മുഴുവനും ഊർജസ്വലനായി അദ്ദേഹത്തിന് ഇപ്പോൾ കളിക്കാൻ കഴിയുന്നുണ്ട്. മതിയായ ഇടവേളകൾ മത്സരത്തിന് ഇടയിൽ കിട്ടുന്നില്ല എങ്കിൽ പോലും താരങ്ങൾക്ക് മതിയായ വിശ്രമം ഉറപ്പുവരുത്തുന്ന തരത്തിലുള്ള തന്ത്രങ്ങൾ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്, സ്റ്റാമിന സംബന്ധമായ പ്രശ്നങ്ങൾ ഇക്കുറി ഉണ്ടാവില്ല എന്ന് പരിശീലകൻ ഉറപ്പു പറഞ്ഞു.