എല്ലാ കളിക്കാരും അവരുടെ റോൾ മനോഹരമായി കളിക്കാറുണ്ടെങ്കിലും ചില താരങ്ങളെ കോച്ച് മറ്റു പല റോൾ കൂടി കൊടുക്കാറുണ്ട്.
എന്നാല്‍ പലര്‍ക്കും അതിന് സാധിക്കാറുമില്ല. അത്ര മികച്ച കളിക്കാരെ വച്ച് മാത്രമേ പരിശീലകര്‍ ഇത്തരം സാഹസങ്ങള്‍ക്കു മുതിരാറുള്ളു. ഇത്തരത്തില്‍ ഓരോ ടീമുകള്‍ക്കു വേണ്ടി വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കുന്ന ഇന്ത്യന്‍ താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സഹല്‍ അബ്ദുള്‍ സമദ്. ഐ എസ് എല്ലിലെ തന്റെ ആദ്യ സീസണില്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി ബ്ലാസ്റ്റേഴ്സിനു വേണ്ടി കളത്തിലിറങ്ങിയ സഹല്‍, മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലും എത്തി. റെനെ മ്യൂളന്‍സ്റ്റീന്റെയും ഡേവിഡ് ജയിംസിന്റെയും കീഴില്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി കളിച്ച സഹലിന് പക്ഷേ ഈല്‍ക്കോ ഷറ്റോറി പരിശീലകനായി എത്തിയതോടെ ഗെയിം ടൈം അധികം ലഭിക്കാതെയായി.
സഹലിനെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ പൊസിഷനില്‍ നിന്ന് പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന രീതിയില്‍ മിഡ്ഫീല്‍ഡില്‍ കളിപ്പിക്കുവാനാണ് ഷറ്റോറി താത്പര്യപ്പെട്ടത്. പലപ്പോഴും സെക്കന്‍ഡ് ഹാഫില്‍ മാത്രമാണ് സഹല്‍ കളത്തിലിറങ്ങിയിരുന്നത്. എന്നാല്‍ അപ്പോഴും ദേശീയ ടീമില്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ തന്നെയായിരുന്നു സഹല്‍. അടുത്ത സീസണില്‍ കിബു വിച്ചൂന എത്തിയതോടെ സഹലിനെ വിംഗിലേക്ക് മാറ്റുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. അറ്രാക്കിംഗ് മിഡ്ഫീല്‍ഡ് പൊസിഷനില്‍ കുറിക്ക് കൊള്ളുന്ന പാസുകളും തന്റെ അസാമാന്യ ഡ്രിബ്ളിംഗ് പാടവവും കൊണ്ട് നിരവധി ആരാധകരെ സൃഷിടിച്ച സഹലിന്റെ വിളിപ്പേര് തന്നെ ഇന്ത്യന്‍ ഓസില്‍ എന്നാണ്.
ഓരോ സീസണിലും ടീമിന്റെ ഓരോ പൊസിഷനില്‍ കളിച്ച് മികവ് തെളിയിച്ച സഹലിന് നാളെ തുടങ്ങുന്ന പുതിയ സീസണില്‍ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് കരുതിവച്ചിരിക്കുന്നത് കുറച്ചു കൂടി ഉത്തരവാദിത്തം നിറഞ്ഞ ജോലിയാണെന്നാണ് സൂചനകള്‍. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച സൈനിംഗ് എന്ന് തന്നെ വിലയിരുത്താവുന്ന അഡ്രിയാന്‍ ലൂണ എത്തിയതോടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ റോളില്‍ സഹല്‍ ഉണ്ടാകില്ലെന്ന് ഏറെകുറെ ഉറപ്പായിരുന്നു. എന്നാല്‍ സഹലിനെ പൂര്‍ണമായും തള്ളിക്കളയേണ്ട എന്ന സൂചനകളാണ് പരിശീലകന്‍ നല്‍കുന്നത്.
“സഹലും ലൂണയും ഏത് പൊസിഷനിലും കളിക്കാന്‍ സാധിക്കുന്ന താരങ്ങളാണ്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും, വിംഗറായും വേണമെങ്കില്‍ സ്ട്രൈക്കറായും ഇവരെ രണ്ട് പേരെയും ടീമിന് ഉപയോഗപ്പെടുത്താം. ഇത്തരം താരങ്ങള്‍ ടീമിന് ഒരു മുതല്‍ക്കൂട്ടാണ്,” പരിശീലകന്‍ വുകോമാനോവിച്ച് പറഞ്ഞു. പരിശീലകന്റെ വാക്കുകള്‍ അനുസരിച്ച് നാളെ ആരംഭിക്കുന്ന ഐ എസ് എല്ലിന്റെ പുതിയ സീസണില്‍ സഹലിനെ കാത്തിരിക്കുന്നത് മുന്‍ സീസണുകളേക്കാള്‍ വലിയ ഉത്തരവാദിത്തം ആയിരിക്കും