പല കളിക്കാർക്കും പരുക്ക് വില്ലനാകുമ്പോൾ പിഎസ്ജിയുടെ അർജന്റീനൻ താരം ലയണൽ മെസ്സിയുടെ വില്ലൻ കാറ്റും മഴയും മഞ്ഞുമൊക്കെയാണ്. താരത്തിന്റെ പലപ്പോഴായുള്ള ചില പ്രസ്താവനകൾ അത് ശരിവെക്കുകയും ചെയ്യുന്നു.
പെറുവിനെതിരെ അവസാനം നടന്ന ഫിഫ ലോകക്കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ അന്ന് മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. ആ കളിക്ക് ശേഷം മെസ്സി പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു :”ഇന്നത്തെ മത്സരം കഠിനമേറിയതായിരുന്നു, അതിനു പുറമെ ശക്തമായ ‘കാറ്റും’, അവർ (പെറു ടീം) തീരെ സ്പേസ് തരാതെയാണ് കളിച്ചത്, അതുകൂടാതെ റഫറിയുടെ പല തീരുമാനങ്ങളും ഞങ്ങൾക്കെതിരായിരുന്നു”.
കഴിഞ്ഞ വർഷത്തെ എൽ-ക്ലാസ്സിക്കോ പോരാട്ടത്തിൽ ‘മഴ’ പെയ്തപ്പോൾ വിറങ്ങലിച്ച് നിൽക്കുന്ന മെസ്സിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അന്നും മെസ്സിക്ക് മികച്ച ഫോമിലേക്ക് എത്താനായില്ല കളി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയലിന് മുമ്പിൽ ബാർസക്ക് തോൽവി സമ്മതിച്ച് കൊടുക്കേണ്ടിയും വന്നു.
ഇപ്പോഴിതാ മുൻ ബാർസ സഹതാരമായ സുവാരെസ് മെസ്സിയുടെ ഫ്രാൻസിലെ വില്ലൻ ‘മഞ്ഞാണെന്ന’ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. സുവാരസ് പറഞ്ഞത് ഇപ്രാകാരമായിരുന്നു: “ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കുന്നു, ഞങ്ങൾ എല്ലായ്പ്പോഴും പ്രതീക്ഷകൾ ഒഴിവാക്കാൻ ശ്രമിക്കുന്നു, കാരണം ഞങ്ങൾ കളിക്കാരാണ്, ആ നിമിഷങ്ങളിൽ ഞങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾ കളികളെ കുറിച്ചും കുടുംബത്തെ കുറിച്ചും സംസാരിക്കുന്നു.
“തണുപ്പിൽ കളിക്കുമ്പോൾ ‘മഞ്ഞ്’ കൊണ്ട് ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് അവൻ (മെസ്സി) എന്നോട് പറഞ്ഞു. അവിടത്തെ തണുപ്പ് എങ്ങനെയുണ്ടെന്ന് നിങ്ങൾ ശീലിക്കണം, തീർച്ച.”
ഈ സീസണിൽ മികച്ച ഫോമിലേക്കുയരാൻ മെസ്സിക്ക് സാധിച്ചിട്ടില്ല. ലീഗിൽ പതിനേഴ് കളികൾ പിന്നിട്ടപ്പോഴും മെസ്സിക്ക് ആകെ ഒരു ഗോളേ ഇതുവരെ നേടാനായിട്ടുള്ളൂ. പിഎസ്ജിയെ പോലുള്ള വമ്പൻ ക്ലബ്ബിൽ താരതമ്യേന ചെറിയ ടീമുകൾക്കെതിരെ വരെ ഗോൾ അടിക്കാൻ കഴിയാത്തതിന്റെ പേരിൽ വലിയ തോതിൽ മെസ്സി വിമർശിക്കപ്പെടുന്നുണ്ട്.