കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ചു. ടീം ഒഫീഷ്യലുകളിൽ ഒരാൾക്കാണ് കൊവിഡ് പോസിറ്റീവായത്. താരങ്ങളും മറ്റുള്ളവരുമൊക്കെ നെഗറ്റീവാണെങ്കിലും ക്യാമ്പിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനാൽ ബ്ലാസ്റ്റേഴ്സ് ഐസൊലേഷനിൽ കഴിയേണ്ടിവരും. നാളെ മുംബൈക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിനു മുന്നോടിയായി വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തും. ഇതിലെ പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിലാവും ബാക്കി തീരുമാനങ്ങൾ
ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഒഡീഷയിൽ നേരെത്തെ കൊവിഡ് കേസുകളുണ്ടായിരുന്നു. ഇതാണ് രോഗബാധ ബ്ലാസ്റ്റേഴ്സിലേക്കും പടരാൻ കാരണമായത്.
കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റിനെതിരെ എഫ്സി ഗോവയ്ക്കായി കളത്തിലിറങ്ങിയ യുവ മലയാളി താരം മുഹമ്മദ് നെമിൽ കൊവിഡ് പോസിറ്റീവായി. ഇതോടെ രണ്ട് ടീമുകളും ഐസൊലേഷനിലേക്ക് പോയി. ഈസ്റ്റ് ബംഗാൾ, എടികെ മോഹൻ ബഗാൻ, ഒഡീഷ എഫ്സി, ബെംഗളൂരു എഫ്സി, എന്നീ ടീമുകളും ഐസൊലേഷനിലാണ്. മുംബൈ സിറ്റി എഫി, ഹൈദരാബാദ് എഫ്സി, ചെന്നൈയിൻ എഫ്സി എന്നീ ടീമുകളിൽ മാത്രമാണ് ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്യാത്തത്.
ഒഡീഷ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ഇതോടെ ലീഗിലെ അപരാജിതകുതിപ്പ് 10 മത്സരങ്ങളാക്കി ഉയർത്തി. ഒഡീഷക്കെതിരെ നിഷു കുമാറും ഹർമൻജോത് ഖബ്രയുമാണ് ഗോളുകൾ നേടിയത്. രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു.
ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതത്വത്തിലായി.. വരാനിരിക്കുന്ന മത്സരങ്ങളിലും എന്താണ് ഉണ്ടാകുന്നതെന്ന് കണ്ടു തന്നെ അറിയണം. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യം അതീവ ഗൗരവം ആയിത്തന്നെ ആണ് അധികൃതർ കണക്കിൽ എടുത്തിരിക്കുന്നത്.