ഇറ്റലിയെ വീഴ്ത്തി പ്ലേ ഓഫ് ഫൈനലിന് എത്തിയ നോർത്ത് മാസിഡോണിയക്കെതിരെ മത്സരത്തിന്റെ 32ആം മിനുറ്റിലാണ് പോർച്ചുഗൽ ആദ്യ ഗോൾ നേടിയത്. നോർത്ത് മാസിഡോണിയ നായകൻ സ്റ്റെഫാൻ റിസ്‌റ്റോവ്സ്കിയുടെ പിഴവാണ് ബ്രൂണോയുടെ ഗോളിന് വഴിവെച്ചത്.
റിസ്‌റ്റോവ്സ്കിയുടെ പിന്നിലോട്ടുള്ള പാസ് പിടിച്ചെടുത്ത ബ്രൂണോ പന്ത് റൊണാൾഡോക്ക് നൽകുകയും, പോർച്ചുഗീസ് നായകന്റെ റിട്ടേൺ പാസിൽ നിന്ന് വലകുലുക്കുകയുമായിരുന്നു.
65ആം മിനുറ്റിൽ ബ്രൂണോയിലൂടെ പോർച്ചുഗൽ തങ്ങളുടെ രണ്ടാം ഗോളും നേടി. പെപെയുടെ ഒരു മികച്ച ടാക്കിളിൽ നിന്ന് തുടങ്ങിയ പ്രത്യാക്രമണത്തിൽ നിന്നാണ് ബ്രൂണോ വീണ്ടും നോർത്ത് മാസിഡോണിയൻ വലകുലുക്കിയത്. ഡിയഗോ ജോട്ടയായിരുന്നു ഗോളിന് അസിസ്റ്റ് നൽകിയത്.
രണ്ടാം ഗോൾ നേടിയതിന് ശേഷവും മത്സരത്തിന്റെ നിയന്ത്രണം നിലനിറുത്തിയ പോർച്ചുഗൽ, നോർത്ത് മാസിഡോണിയ എന്ന കടമ്പയും മറികടന്നാണ് ലോകകപ്പിന് യോഗ്യത നേടിയത്.