ഓൾഡ് ട്രാഫോർഡിലേ ചുവന്ന ചെകുത്താൻമാരേ എഴുതി തള്ളിയവർക്ക് തെറ്റിപ്പോവുകയായിരുന്നു എന്ന് ഇന്ന് അവർ തെളിയിച്ചു. സ്പെയിനിൽ ചെന്ന് വിയ്യറയലിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്. ഈ ജയത്തോടെ 10 പോയിന്റുമായി യുണൈറ്റഡ് പ്രീക്വാർട്ടർ ഉറപ്പിച്ചു. വിയ്യറയൽ 7 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുകയാണ്.
പരിശീലക ചുമതലയുള്ള കാരിക്കിന് ആത്മവിശ്വാസം നൽകുന്നതാകും ഈ വിജയം. ബ്രൂണോയ്ക്ക് വിശ്രമം നൽകാൻ കാരിക്ക് തയ്യാറായത് മികച്ച തീരുമാനം ആയിരുന്നു എങ്കിലും ഗതികേട് കൊണ്ട് പകരക്കാരനായി ഇറക്കേണ്ടി വന്നു. അതിന് ശേഷമാണ് യുണൈറ്റഡ് താളം കണ്ടെത്തിയത്.
വാൻഡിബിക്കിനെ ആദ്യ ഇലവനിൽ സ്ഥാനം നൽകാൻ തയ്യാറായതും ആരാധകരേ സന്തോഷിപ്പിച്ചു. എന്നാലും ആദ്യ പകുതിയിൽ വിയ്യറയലിന്റെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. ഡിഹിയയുടെ രണ്ട് മികച്ച സേവുകൾ വേണ്ടി വന്നു യുണൈറ്റഡിനെ രക്ഷിക്കാൻ.
78ആം മിനുട്ടിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌കോർ ചെയ്തത്. വിയ്യറയൽ ഡിഫൻസിന്റെ അബദ്ധം മുതലെടുത്ത് റൊണാൾഡോ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ യുണൈറ്റഡിനെ രക്ഷിക്കുന്നതിന്റെ ആവർത്തനമായിരുന്നു ഈ ഗോൾ. ഈ ചാമ്പ്യൻസ് ലീഗിലെ റൊണാൾഡോയുടെ ആറാം ഗോളായിരുന്നു ഇത്.
89ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ജേഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു. ജർമനിയിൽ നിന്നും ഇംഗ്ലണ്ടിലെത്തിയ ശേഷം ഇതുവരെ ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത യുവതാരത്തെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും ഈ ഗോൾ സഹായിക്കും എന്നത് ഉറപ്പാണ്.