ഐപിഎല്ലിൽ ചില നിർണായക മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഐപിഎല്ലിലെ താര ലേലവുമായി ബന്ധപ്പെട്ടുകൊണ്ടാണ് നിർണായക മാറ്റങ്ങൾ നടക്കാനിരിക്കുന്നത്. 2008 മുതൽ ഐപിഎല്ലിലെ വിവിധ ഇടവേളകളിൽ കൃത്യമായി താരലേലം നടക്കാറുണ്ട്. ലേലത്തിൽ താരങ്ങൾക്ക് വേണ്ടി ഓരോ ടീമുകളും വമ്പൻ തുകകൾ ചെലവഴിക്കുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശമുണർത്തുന്ന കാഴ്ചതന്നെയാണ്.എന്നാൽ ഇത്തരത്തിലുള്ള താരലേലം ഒഴിവാക്കാൻ ബിസിസിഐ ഒരുങ്ങുന്നു എന്നുള്ളതാണ് റിപ്പോർട്ടുകൾ.
2022 ഐപിഎല്ലിന് മുന്നോടിയായി നടക്കുന്ന താരലേലം ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും അവസാനത്തെ താരലേലമാകുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
താരലേലം അവസാനിപ്പിച്ചാൽ പിന്നീട് താരങ്ങളുമായി നേരിട്ട് കരാറിൽ ഏർപ്പെടാൻ ടീമുകൾക്ക് സാധിക്കും. അതായത് നിലവിൽ ഫുട്ബോൾ ലോകത്ത് നടക്കുന്ന അതെ ട്രാൻസ്ഫർ വിപണിയും ഇന്ത്യൻ പ്രീമിയർ ലീഗിലും കാണാൻ സാധിക്കും എന്ന് സാരം.
ഐപിഎല്ലിലെ താരലേലം ആരാധകർക്ക് ഒരു ആവേശകാഴ്ചയാകുന്നു എങ്കിലും താരലേലത്തിനെ തിരെ നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. താര ലേലത്തിലൂടെ ഒരു താരത്തെ ഏതെങ്കിലും ഒരു ടീം സ്വന്തമാക്കുമ്പോൾ അവിടെ ആ താരത്തിന്റെ അഭിപ്രായത്തിനോ ഇഷ്ടത്തിനോ യാതൊരു സ്ഥാനവും ലഭിക്കുന്നില്ല.
ഏതെങ്കിലും ഒരു കളിക്കാരന് ഒരു ടീമിൽ കളിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ പോലും ലേലത്തിലൂടെ അയാളെ സ്വന്തമാക്കുന്ന ടീം ഏതാണ് ആ ടീമിലേക്ക് പോകാനേ ഈ താരത്തിന് നിർവാഹമുള്ളൂ. അതിനാൽ തന്നെ താരങ്ങളുടെ അഭിപ്രായത്തിനും ഇഷ്ടത്തിനും എതിരാണ് താരലേലം എന്നുള്ള വിമർശനമാണ് നേരത്തെ ഉയർന്നിരുന്നത്. ഈ വിമർശനം കണക്കിലെടുത്തുകൊണ്ടാണ് ഇപ്പോൾ താരലേലം ഒഴിവാക്കാൻ ബിസിസിഐ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. കൂടാതെ താരലേലം ഒഴിവാക്കിയാൽ ടീമുകൾക്കും അവരുടെ ഇഷ്ട താരങ്ങളുമായി കരാറുമായി സമീപിക്കാമെന്ന ഗുണവുമുണ്ട്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ഈ വർഷം നടക്കാനിരിക്കുന്ന ഐപിഎൽ താരലേലം ആയിരിക്കും ഐപിഎൽ ചരിത്രത്തിലെ ഏറ്റവും അവസാനത്തെ താരലേലം.