ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നായ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ പ്രീക്വാർട്ടർ ലെവൽ മത്സരങ്ങൾക്കുള്ള ടീമുകളുടെ നറുക്കെടുപ്പ് നടന്നപ്പോൾ ഫുട്ബോൾ ലോകം കണ്ടിട്ടില്ലാത്ത വിധം നാണംകെട്ട തരംതാണ നടപടികളായിരുന്നു യൂറോപ്യൻ ഫുട്ബോളിലെ മേധാവികളായ യുവേഫയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രതിനിധീകരിക്കുന്ന ക്ലബ്ബുകൾ ആയ മാഞ്ചസ്റ്റർ യുണൈറ്റഡ്, പാരീസ് സെൻറ് ജർമൻ എന്നീ ക്ലബ്ബുകൾ തമ്മിലുള്ള മത്സരം നടത്തുവാൻ വേണ്ടി അധികൃതർ നറുക്കെടുപ്പിൽ അനധികൃതമായ രീതിയിൽ കൈകടത്തലുകൾ നടത്തുകയായിരുന്നു.
സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡ് എഫ് സിക്ക് എതിരാളികളെ കണ്ടെത്തുവാൻ വേണ്ടിയിട്ടുള്ള നറുക്കെടുപ്പിന് ഉപയോഗിച്ച പോട്ടിൽ നിന്നും മനപ്പൂർവ്വം മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിയെ ഒഴിവാക്കുകയായിരുന്നു എന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ തെളിയിക്കുന്നു. ഇത് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
യുവേഫ അധികൃതർ സംഘടിപ്പിച്ച നറുക്കെടുപ്പ് നീതിപൂർവം ആയിരുന്നുവെങ്കിൽ നേരത്തെതന്നെ അത്‌ലറ്റികോ മാഡ്രിഡ് എഫ് സിയുടെ എതിരാളികളായി മാഞ്ചസ്റ്റർ യുണൈറ്റഡ് വരുവാൻ ആയിരുന്നു സാധ്യത. ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം മൂലം രണ്ടാമത് നടത്തിയ നറുക്കെടുപ്പിൽ ഫലം അങ്ങനെ വന്നത് നേരത്തെയുള്ള സാധ്യത കൂടുതൽ സാധൂകരിക്കുന്നു.
ഏതായാലും ഇതിനെ യുവേഫ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ ഒരു വിഡ്ഢിത്തം തന്നെ എന്ന് വിശേഷിപ്പിക്കേണ്ട വരും. കാരണം ലോകമെമ്പാടുമുള്ള കോടാനുകോടി ഫുട്ബോൾ ആരാധകർ തത്സമയം വീക്ഷിക്കുന്ന ഒരു ചടങ്ങിൽ വിപണി മൂല്യം കൂടിയ രണ്ട് ടീമുകളെ തമ്മിൽ ഏറ്റു മുട്ടിക്കാൻ നടത്തുന്ന ശ്രമം ആരാധകർ ലളിതമായി കണ്ടുപിടിക്കും എന്ന് അവർ ഓർത്തില്ല.