മുൻ ബാഴ്‌സ താരവും ഘാന ദേശീയ താരവുമായിരുന്ന കെവിൻ പ്രിൻസ് ബോട്ടിങിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാ വിഷയം. റിയോ ഫെർണിണ്ടാണ്ടിന്റെ പോഡ്കാസ്റ്റിൽ താരം നടത്തിയ വെളിപ്പെടുത്തൽ തന്നെയാണ് ചർച്ചകൾക്ക് കാരണം.
മുൻ ബാഴസ താരമായ ബോട്ടിങ് അന്ന് മെസ്സിയാണ് ലോകത്തിലെ മികച്ച താരമെന്ന പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ആ പ്രസ്താവന താൻ പറഞ്ഞ പച്ചക്കള്ളമായിരുന്നെന്നാണ് ബോട്ടിങ്ങിന്റെ വെളിപ്പെടുത്തൽ. അന്ന് ബാഴ്‌സയിൽ കളിക്കണമെങ്കിൽ അത്തരത്തിലൊരു പ്രസ്താവന നടത്തണമായിരുന്നെന്നും അത്തരത്തിൽ നിർബന്ധിതനായത് കൊണ്ടാണ് മെസ്സിയാണ് മികച്ചവൻ എന്ന് താൻ പറഞ്ഞത് എന്നാണ് ബോട്ടിങിന്റെ വെളിപ്പെടുത്തൽ.
താൻ കൗമാര കാലം തൊട്ടേ റയൽ മാഡ്രിഡിന്റെ ആരാധകനായിരുന്നെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് തനിക്ക് ഇഷ്ടമെന്നും അതിനാൽ മെസ്സിയാണ് മികച്ചവൻ എന്ന തന്റെ പ്രസ്താവന കാലമായിരുന്നെന്നും ബോട്ടിങ് പറഞ്ഞു.
2019 ൽ ബാഴ്‌സായ്ക്ക് വേണ്ടി കളിച്ച താരമാണ് ബോട്ടിങ്. ഇറ്റാലിയൻ ക്ലബ് സസോളയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ബാഴ്‌സ ടീമിലെത്തിച്ച ബോട്ടിങ് ബാഴ്‌സായ്‌ക്കായി ആകെ മൂന്ന് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. എന്നാൽ ബാഴ്‌സയ്ക്ക് വേണ്ടി ഒരൊറ്റ ഗോൾ നേടാൻ ഈ സ്ട്രൈക്കർക്ക് സാധിച്ചിരുന്നില്ല.
ടോട്ടൻ ഹാം, ബൊറൂസിയ ഡോർട്മണ്ട്, എസി മിലാൻ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ബോട്ടിങ് കഴിഞ്ഞ സീസണിലാണ് ഫുട്ബോളിൽ നിന്നും വിരമിച്ചത്.