ഇതുവരെയും കളിക്കളത്തിൽ താളം കണ്ടെത്താൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് കഴിയാത്തതിന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ആരാധകർക്ക് ഇത്തവണ പരിശീലകന് മേൽ പഴിചാരുവാൻ കഴിയും. എന്തുകൊണ്ടെന്നാൽ ക്ലബ്ബിൻറെ ചരിത്രത്തിലിതുവരെ ഈ പരിശീലകാനോളം തയ്യാറെടുപ്പിന് സമയം ലഭിച്ച മറ്റൊരു കോച്ച് ഉണ്ടായിട്ടില്ല. എല്ലാം അയാൾ തീരുമാനിക്കുന്നത് പോലെ ആയിരുന്നു.
ആദ്യമേ താരങ്ങളെ സൈൻ ചെയ്തശേഷം ഏതെങ്കിലും ഒരു പരിശീലകരുടെ തലയിലേക്ക് അവരെ വച്ചു കെട്ടുന്ന പതിവ് വഴക്കം ഇത്തവണ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ആദ്യമേ പരിശീലകനെ സൈൻ ചെയ്തശേഷം അദ്ദേഹത്തിൻറെ താൽപര്യപ്രകാരം ഉള്ള സഹായികളെയും പരിശീലകന്റെ സംവിധാനത്തിനും താൽപര്യത്തിനും അനുസരിച്ചുള്ള താരങ്ങളെയും ആയിരുന്നു സൈൻ ചെയ്തത്, അതിന് പുറമെ പ്രീസീസൺ തയ്യാറെടുപ്പിന് മതിയായ സമയവും കൊടുത്തു.
അപ്പോൾ ക്ലബ്ബ് അധികൃതരും ആരാധകരും ആവശ്യപ്പെടുന്ന തരത്തിൽ ഒരു പ്രകടനം ടീമിൻറെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിന് അദ്ദേഹം ഒരു വലിയ പരിധിവരെ ഉത്തരവാദി തന്നെയാണ്. ഇന്ന് വൈകിട്ട് ഈ സീസണിലെ ഏറ്റവും കടുത്ത പോരാട്ടത്തിന് തന്നെയാണ് ഒഡീഷ എഫ് സിക്ക് എതിരെ വേണ്ടി വരുക. തിരമാല പോലെ വരുന്ന അവരുടെ ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സ് വളരെ പരിശ്രമിക്കേണ്ടി വരും എന്നത് സീസണിലെ അവരുടെ കഴിഞ്ഞ മത്സരങ്ങൾ മാത്രം കണ്ടാൽ ഏതൊരാൾക്കും മനസ്സിലാകും.
ഇന്നത്തെ മത്സരത്തിന് മുന്നോടിയായി ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ആയിരുന്നു പരിശീലകനോട് ഇനി എന്താണ് ചെയ്യേണ്ടത് എന്ന തരത്തിൽ ഒരു ചോദ്യം മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സാധാരണ ആരാധകരെ ആവേശം കൊള്ളിക്കുന്നതുപോലെയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും ഇത്തവണ ഒരു കുറ്റസമ്മതം പോലെ ആയിരുന്നു മറുപടി വന്നത്.
ആക്രമണവും പ്രതിരോധവും തമ്മിൽ തങ്ങൾ ഇതുവരെയും ഒരു ബാലൻസ് കണ്ടെത്തിയിട്ടില്ല എന്നാണ് അദ്ദേഹം സമ്മതിക്കുന്നത്. അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. താരങ്ങൾ ആക്രമണ ഫുട്ബോളിലേക്ക് തിരിയുമ്പോൾ അവരുടെ പ്രതിരോധം ദുർബലമാകുന്നു. അതുപോലെ പ്രതിരോധത്തിലേക്ക് തിരിയുമ്പോൾ ഗോൾ നേടാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത് ബ്ലാസ്റ്റേഴ്സിന് വളരെ വലിയ തിരിച്ചടിയാണ്. ആക്രമണത്തിനും പ്രതിരോധത്തിനും ഇടയിലുള്ള വ്യക്തമായ ഒരു സമവാക്യം കണ്ടെത്തുവാൻ ഇതുവരെയും അദ്ദേഹത്തിനു സാധിച്ചിട്ടില്ല, അത് കണ്ടെത്താൻ വേണ്ടിയാണ് താങ്കളുടെ ശ്രമം എന്നാണ് അദ്ദേഹം പറയുന്നത്.