ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ തോൽവിയിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട് പി എസ്ജി ദീർഘനിശ്വാസം വിട്ടു. അവസാന നിമിഷം വയനാൾഡം നേടിയ സമനില ഗോളിൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു സൂപ്പർതാരങ്ങൾ അടങ്ങിയ പി എസ് ജി. ലെൻസിന് കുറച്ചു ഉന്നം കൂടി ഉണ്ടേൽ ബെട്ടി ഇട്ട ബായ തണ്ട് ആയേനെ എളാപ്പെ എന്ന അവസ്ഥയിലാകുമായിരുന്നു ഫ്രഞ്ച് വമ്പന്മാർ.
സൂപ്പർ താരങ്ങൾ നിറഞ്ഞ ടീമിന് തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില പിണഞ്ഞത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയിട്ടുള്ളത്. ലെൻസിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം 92 ആം മിനിറ്റിൽ വൈനാൾഡം നേടിയ ഗോളിൽ പാരിസ് സെയിന്റ് ജർമ്മൻ ടീം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സൈഡ് ബെഞ്ചിൽ നിന്നെത്തിയ കൈലിയൻ എംബാപ്പെയും വൈനാൾഡവുമാണ് പിഎസ്ജിയെ നാണക്കേടിൽ നിന്ന് കരകയറ്റിയത്.
എംബാപ്പെയുടെ ക്രോസിൽ നിന്നായിരുന്നു വൈനാൾഡത്തിന്റെ ഹെഡർ ഗോൾ. മുന്നേറ്റനിരയിൽ ഇക്കാർഡിയും മെസിയും ഡി മരിയയും അടങ്ങുന്ന പിഎസ്‌ജി സഖ്യത്തിന് ഒന്നാം പകുതിയിൽ അനേകം അവസരങ്ങൾ ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല.
അതിവേഗ കൗണ്ടർ അറ്റാക്കുകൾ വഴി ഇടയ്ക്കിടെ പിഎസ്‌ജി ഗോൾ മുഖം വിറപ്പിച്ച ലെൻസ്, ഫൊഫാനയുടെ അത്തരമൊരു നീക്കത്തിനൊടുവിലാണ് ലീഡ് നേടിയത്.
62 ആം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് ഫൊഫാന തൊടുത്തുവിട്ട ഷോട്ട് പിഎസ്ജി ഗോളി കീലർ നവാസിന്റെ കയ്യിൽ തട്ടിയ ശേഷമാണ് വലയിൽ പതിച്ചത്. തൊട്ടു പിന്നാലെ വന്ന ലെൻസിന്റെ രണ്ട് മുന്നേറ്റങ്ങൾ നിർഭാഗ്യം കൊണ്ട് മാത്രമാണ് ഗോളാകാതെ പോയത്. കഴിഞ്ഞ മത്സരത്തിൽ നീസിനോട് പിഎസ്‌ജി ഗോൾ രഹിത സമനിലയിൽ കുരുങ്ങിയിരുന്നു.
ലോക ഫുട്ബോളിന്റെ അഭിമാന സ്തംഭങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ബാലൻ ഡി ഓർ പുരസ്കാരം നേടിയതിന് പിന്നാലെ മെസ്സിയിൽ നിന്നും ഒരു മികച്ച പ്രകടനം അടുത്ത രണ്ട് മത്സരങ്ങളും കാണാൻ കഴിയാത്തത് അദ്ദേഹത്തിൻറെ ആരാധകരെ കടുത്ത നിരാശയിലെത്തിച്ചിട്ടുണ്ട്. ഫ്രഞ്ച് ലീഗുമായി ഇനിയും പൊരുത്തപ്പെടുവാൻ മെസ്സിക്ക് കഴിയാത്തത് അവർക്ക് ഇപ്പോഴും ഒരു വേദനയാണ്.