ഏറെനാളത്തെ കാത്തിരിപ്പിനുശേഷം പൊരുതി നേടിയ വിജയത്തിന് ആലസ്യത്തിൽ നിന്ന് കേരളബ്ലാസ്റ്റേഴ്സ് ഇപ്പോൾ മറ്റൊരു വിവാദത്തിലാണ്. മാന്യതയുടെ സകല അതിർവരമ്പുകളും ലംഘിച്ച ഒഡീഷ താരത്തിനെതിരെ കേരളബ്ലാസ്റ്റേഴ്സ് ശക്തമായി പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. അതിൻറെ ആദ്യപടിയായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അവർ പരാതി സമർപ്പിച്ചു കഴിഞ്ഞു
ഒഡീഷ എഫ്‌സി താരം കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റൻ ജെസൽ കാർനെയ്‌റോയെ തുപ്പിയതിൽ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് എഐഎഫ്‌എഫിൽ ഔദ്യോഗികമായി പരാതി സമർപ്പിച്ചു . കഴിഞ്ഞയാഴ്ച ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഒഡീഷ എഫ്‌സിയെ 2-1 ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ ആദ്യ വിജയം നേടിയത്.
319 ദിവസത്തിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയമാണിത്. തുടക്കത്തിലേ വാസ്‌ക്വസിലൂടെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്‌സ് 85-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ പ്രശാന്തിലൂടെ ലീഡ് ഉയർത്തി. ഇഞ്ചുറി ടൈമിൽ നിഖിൽ രാജ് ഒഡീഷക്ക് വേണ്ടി ആശ്വാസ ഗോൾ നേടി. കളിക്കളത്തിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഒഡീഷ കളിക്കാർ വല്ലാതെ പ്രകോപിതരായി കാണപ്പെട്ടു.
അത് ഒരു വിവാദ സംഭവത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. മലേഷ്യൻ മിഡ്ഫീൽഡർ ലിറിഡൻ ക്രാസ്‌നിക്കി രണ്ടാം ഗോളിന് ശേഷം കെബിഎഫ്‌സി ക്യാപ്റ്റൻ ജെസൽ കാർനെയ്‌റോയെ തുപ്പിയതായി ആണ് പരാതി . പ്രശാന്തും കൂട്ടരും വിജയം ആഘോഷിക്കുന്നതിനിടെയാണ് സെന്റർ സർക്കിളിന് സമീപം റഫറിയുടെ പുറകിൽ ഈ സംഭവം അരങ്ങേറിയത്.
സംഭവത്തെത്തുടർന്ന് കേരള ബ്ലാസ്റ്റർ മാനേജ്‌മെന്റ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ (എഐഎഫ്എഫ്) ഔദ്യോഗികമായി പരാതി രേഖപ്പെടുത്തി. ലിറിഡൻ ക്രാസ്‌നിക്കിക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികൾക്കായി ഫെഡറേഷന്റെ തീരുമാനങ്ങൾക്ക് കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.