ഇത് വിരാട് കോലിക്ക് നാലാമത്തെ ടിട്വന്റി ലോകകപ്പാണ്. ക്യാപ്റ്റൻ ആയി ആദ്യത്തേതും, അവസാനത്തേതും. കോലി ക്യാപ്റ്റന്‍ ആവുന്ന അവസാന ടിട്വന്റി ടൂർണമെന്റ് തന്നെ ഇതാണ്, IPL കിരീടം നേടാനാവാതെ വന്നപ്പോൾ ലോകകപ്പിൽ അതിന് സാധിക്കും എന്ന് ഫാൻസ് വിശ്വസിച്ചു, എന്നാൽ അതിനി സാധിക്കില്ല എന്ന് ഉറപ്പായ മട്ടാണ്, ഫേവറിറ്റുകളായി വന്ന ഇന്ത്യക്ക് പിഴച്ചത് ബാറ്റിങിലാണ്.
ഇത് ആദ്യമല്ല, കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലെയും കഥ സമാനമാണ്. ഇന്ത്യൻ ബാറ്റർമാർ കളിമറക്കുന്ന കാഴ്ച്ച. അപ്പോഴെല്ലാം പൊരുതിയത് കോലി മാത്രം, 2014 ൽ ഫൈനൽ കളിച്ചതും, 2016 ൽ സെമി കളിച്ചതുമെല്ലാം കോലിയുടെ ബാറ്റിങ് മികവ് ഒന്ന് കൊണ്ട് മാത്രം എന്ന് പറയേണ്ടി വരും.
2012 ൽ ഇന്ത്യയ്ക്ക് സെമിയിലേക്ക് ക്വാളിഫൈ ചെയ്യാൻ സാധിച്ചിരുന്നില്ല. തന്റെ ആദ്യ ടൂർണമെന്റ് കളിച്ച കോലി 185 റൺസുമായി ടീമിന്റെ ടോപ് സ്കോറർ ആയി. രണ്ടാമൻ റൈന നേടിയത് 110 റൺസ്. 82 റൺസ് നേടിയ രോഹിത് ശർമ മൂന്നാമതും.2014 ഇന്ത്യക്ക് മികച്ച ലോകകപ്പ് ആയിരുന്നു. പക്ഷേ ഫൈനലിൽ ശ്രീലങ്കയോട് വീണ് റണ്ണറപ്പ് ആയി ഇന്ത്യ.
319 റൺസുമായി കോലി റോപ്സ്കോറർ, രണ്ടാമൻ രോഹിത് നേടിയത് 200 റൺസ്. 100 റൺസുമായി യുവരാജ് മൂന്നാമതും.
2016 ൽ കോലിയുടെ ഒറ്റയാൾ പോരാട്ടങ്ങളുടെ തോളിലേറി ഇന്ത്യ സെമിയിൽ എത്തി, പക്ഷെ സെമിയിൽ വിൻഡീസിനോട് വീണു. ടൂർണമെന്റിലാകെ കോലി നേടിയത് 273 റൺസ്. രണ്ടാമൻ ധോനിയും മൂന്നാമൻ രോഹിതും നേടിയത് 89,88 യഥാക്രമം. രണ്ട് തവണയും കോലിയെ ടൂർണമെന്റിലെ താരമായും തിരഞ്ഞെടുത്തു.
കഴിഞ്ഞ മൂന്ന് ടൂർണമെന്റിലും ക്യാപ്റ്റന്‍ ധോനിയുടെ വിശ്വസ്തനായ പടനായകൻ ആയി കോലി പൊരുതി, ഒറ്റയാൾ പോരാട്ടങ്ങളിലൂടെ ടീമിനെ കപ്പിന് തൊട്ടരികിൽ വരെ എത്തിച്ചു. പക്ഷേ ഒടുവിൽ കോലി സ്വയം ക്യാപ്റ്റന്‍ ആയപ്പോൾ പൊരുതാൻ ആരുമില്ലാത്ത അവസ്ഥയാണ്. ടിട്വന്റി ലോകകപ്പ് കിരീടം നേടാൻ കഴിയാതെ പോയാലും ടൂർണമെന്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി തന്നെയാവും കോലി പടിയിറങ്ങുക.