അർജന്റീന നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞതിനാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടന്ന രണ്ടു മത്സരങ്ങളിൽ താരത്തിന് പരിശീലകൻ ലയണൽ സ്‌കലോണി വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം തിരികെ വരുന്നു എന്ന വാർത്തകൾ വരുന്നു.
ലോകകപ്പിനു മുന്നോടിയായി ടീമിനെ സുശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടീമിലെ ഏറ്റവും മികച്ച താരത്തെ മാർച്ചിൽ നടക്കുന്ന യോഗ്യത മത്സരങ്ങളിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നത്. ടീമിനൊപ്പം മെസിക്കും മെസിക്കൊപ്പം ടീമിനും കൂടുതൽ ഇണങ്ങാൻ ഇതു സഹായിക്കും.
ബ്രസീലിനെതിരെയുള്ള മാറ്റി വെച്ച ലോകകപ്പ് യോഗ്യത മത്സരം ഒഴിവാക്കിയാൽ അർജന്റീനയുടെ അവസാന ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് മാർച്ചിൽ നടക്കാൻ പോകുന്നത്. വെനസ്വല, ഇക്വഡോർ എന്നീ ടീമുകളെ നേരിടാൻ ഇറങ്ങുമ്പോൾ മത്സരഫലം അർജന്റീനക്ക് പ്രധാനമല്ല.
ജനുവരിയിൽ കോവിഡ് ബാധിതനായ മെസിക്കു തന്റെ ഫിറ്റ്നസ് വീണ്ടെടുക്കാൻ സമയം നൽകുന്നതിനു വേണ്ടിക്കൂടിയാണ് ചിലി, കൊളംബിയ എന്നിവർക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും താരത്തെ ഒഴിവാക്കിയത്. എന്നാലിപ്പോൾ ഫിറ്റ്നസ് വീണ്ടെടുത്ത് മെസി പിഎസ്‌ജിയിൽ കളിക്കാൻ ആരംഭിക്കുകയും കഴിഞ്ഞ മത്സരത്തിൽ ഗോളും അസിസ്റ്റും സ്വന്തമാക്കുകയും ചെയ്‌തിരുന്നു.