യുവേഫ ചാമ്പ്യൻസ് ലീഗിൽ PSG യും ആർബി ലീപ്സിഗും ഏറ്റുമുട്ടിയ മത്സരത്തിൽ ഇരുടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ PSG താരം നെയ്മറിൽ നിന്ന് ഓട്ടോഗ്രാഫ് വേണമെന്ന രീതിയിലാണ് റഫറി ആൻഡ്രിയാസ് എക്ബെർഗ് മത്സരം നിയന്ത്രിച്ചതെന്ന് ആർബി ലെപ്സിഗ് പരിശീലകൻ ജെസ്സി മാർഷ് ആരോപിച്ചു.
എക്‌ബെർഗിന്റെ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചതിന് മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ലീപ്സിഗ് പരിശീലകൻ മാർഷിന് മഞ്ഞ കാർഡ് ലഭിച്ചിരുന്നു .
മത്സരത്തിൽ ലീപ്‌സിഗ് എട്ടാം മിനുട്ടിൽ ലീഡ് നേടിയപ്പോൾ ജിനി വിജ്‌നാൽഡത്തിന്റെ രണ്ട് ഗോളുകൾക്ക് പിഎസ്ജി തിരിച്ചടിച്ചു മുന്നിലെത്തി . എന്നാൽ അവസാനനിമിഷ പെനാൽറ്റിയിലൂടെ ഡൊമിനിക് സോബോസ്‌ലായ് ജർമ്മൻ ടീമിന് സമനില സമ്മാനിച്ചു .
” ചെറിയ ടീമുകൾക്ക് പകരം റഫറിമാർ വലിയ ടീമുകൾക്ക് അനുകൂലമായി തീരുമാനമെടുക്കുമെന്ന ധാരണ എനിക്കുണ്ട്,
റഫറിമാരിൽ നിന്ന് ബഹുമാനം ലഭിക്കാൻ പ്രയാസമാണ്. റഫറിക്ക് നെയ്മറിൽ നിന്ന് ഒരു ഓട്ടോഗ്രാഫ് വാങ്ങണമെന്ന് തോന്നി ! “
– മാർഷ് മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
മത്സരത്തിൽ 2ഗോൾ ലീഡ് നേടാൻ ലീപ്സിഗിന് തുടക്കത്തിൽ അവസരമുണ്ടായിരുന്നു. എട്ടാം മിനുട്ടിൽ ലീഡെടുത്ത ലീപ്സിഗിന് അനുകൂലമായി 12-ആം മിനുട്ടിൽ പെനാൽറ്റി ലഭിച്ചെങ്കിലും ആൻഡ്രെ സിൽവ അത് നഷ്ടപ്പെടുത്തി. ഈ സംഭവത്തേക്കുറിച്ച് ലീപ്സിഗ് പരിശീലകൻ പ്രതികരിച്ചു…
“മത്സരത്തിന് മുമ്പ് ഞാൻ സാധാരണയായി രണ്ട് പേരുകൾ തീരുമാനിക്കും, ഇത്തവണ ഞാൻ ഫോർസ്ബർഗിനെയും സിൽവയെയും തിരഞ്ഞെടുത്തു. എമിലിന് തീരുമാനിക്കാം എന്ന് ഞാൻ പറഞ്ഞു.”
“സിൽവയ്ക്ക് ആത്മവിശ്വാസം തോന്നിയെങ്കിലും നിർഭാഗ്യവശാൽ പെനാൽറ്റി നഷ്ടമായി. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് PSG-യുടെ ഡോണാരുമ്മ.”
ഈ സമനിലയോടെ PSG-ക്ക് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നഷ്ടമായെങ്കിൽ ചാമ്പ്യൻസ് ലീഗിലെ ആദ്യ പോയന്റ് നേടാൻ ലീപ്സിഗിന് കഴിഞ്ഞു.