കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഫുട്ബോളിനെ കുറിച്ച് അറിഞ്ഞു തുടങ്ങുന്ന കൊച്ചുകുട്ടികൾക്കുപോലും രണ്ടുപേർ തമ്മിലുള്ള വൈരത്തിന്റെ കഥ മാത്രമേ ഓർമ്മയിൽ കാണ്കയുള്ളൂ… അതേ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജൻറീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയും ഫുട്ബോൾ ലോകത്തെ നാടോടിക്കഥകളിലെ ആജന്മ വൈരികളാണ്.
നിലവിൽ ലോക ഫുട്ബോളിലെ ഒട്ടുമിക്ക റെക്കോർഡുകളും ഈ രണ്ട് മഹാരഥന്മാരുടെ കാൽക്കീഴിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ബാലൻഡിയോർ പുരസ്കാരങ്ങളിലും ഇവരുടെ മേധാവിത്വം വളരെ പ്രകടമാണ്. ഫുട്ബോൾ എന്ന ഗെയിമി ന്റെ സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിക്കാൻ ഇവർ പലപ്പോഴും ശ്രമിക്കുന്നുണ്ട്. കളിക്കളത്തിലെ മികവു കൊണ്ട് ലോകം ലോകമെമ്പാടും ഇവർക്ക് ആരാധകരും ഉണ്ട്.
ഓരോ നേട്ടങ്ങളിലും റെക്കോർഡുകളിലും ഇവർ തമ്മിലുള്ള പോരാട്ടത്തിനെ പറ്റി നിറം പിടിപ്പിച്ച കഥകൾ ഇന്നത്തെ കായിക മാധ്യമങ്ങളുടെ പ്രധാന വിപണന മേഖലയാണ്. ഫുട്ബോൾ റെക്കോർഡ് ബുക്കുകൾ പലപ്പോഴും ഇവർക്ക് വേണ്ടി നിരവധി തവണ തിരുത്തപ്പെട്ടിട്ടുണ്ട്, ആ പ്രക്രിയ ഇപ്പോഴും മാറ്റമില്ലാതെ അനന്തമായി തുടരുന്നുമുണ്ട്. അത് ഇവർ തമ്മിലുള്ള പോരാട്ടത്തിനെക്കുറിച്ചുള്ള കഥകൾ പടച്ചുവിടുന്നതിന് മറ്റൊരു പ്രേരണ കൂടിയായിത്തീരുന്നു.
എന്നാൽ ബാലൻ ഡി ഓർ പുരസ്കാര ജേതാവ് ആയതിനുശേഷം പാരിസ് സെന്റ് ജർമന്റെ അർജൻറീന സൂപ്പർതാരം ലയണൽ മെസ്സി ഒരു അഭിമുഖത്തിൽ തനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി യാതൊരുവിധ മത്സരങ്ങളും ഇല്ല എന്ന് പറഞ്ഞു. റൊണാൾഡോയുടെ ഗോൾറെക്കോർഡ് മറികടക്കുന്നതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് മെസിയുടെ മറുപടി വളരെ ലളിതമായിരുന്നു.
“മറ്റുള്ളവർ എന്തു ചെയ്യുന്നുവെന്നു നോക്കിയിരിക്കുകയല്ല, മറിച്ച് എന്നെത്തന്നെ മറികടക്കുകയാണ് എനിക്കു വേണ്ടത്. ഒരേ ലീഗിൽ റൊണാൾഡോയുമായുള്ള പോരാട്ടം നിരവധി വർഷങ്ങൾ ഉണ്ടായിരുന്നു. അത് മനോഹരവും ഞങ്ങളുടെ രണ്ടു പേരുടെയും വളർച്ചക്ക് സഹായകരവുമായിരുന്നു.” വളരെയധികം പക്വതയും ലാളിത്യവും പ്രകടമായ ലയണൽ മെസ്സിയുടെ ഈ ഒരു പ്രതികരണം ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻറെ ആരാധകവൃന്ദം കയ്യടികളോടെയാണ് സ്വീകരിച്ചത്.