2019 ലോകകപ്പ് ഫൈനലിലെ നാടകീയ രംഗങ്ങള്‍ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനിടയില്ല. അന്ന് മുറിവേറ്റ വില്യംസണും കൂട്ടരും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടി മധുരം നുണഞ്ഞു എങ്കിലും യതാർഥ പ്രതികാരം ഒരുപക്ഷേ ഇന്നാവും നടപ്പിലായിട്ടുണ്ടാവുക. അന്ന് ഫൈനലിലെ പരാജയത്തിന് ഇന്ന് സെമി ഫൈനലില്‍ മറുപടി. രണ്ട് വർഷത്തിന് ശേഷം ഇനി വില്യംസണും കൂട്ടർക്കും മനസുതുറന്ന് ചിരിക്കാം.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ന്യൂസിലാന്റ് തീരുമാനം ടൂർണമെന്റിലെ രീതികൾ വെച്ച് തീർത്തും ശരിയാണ് എങ്കിലും മുൻകാല റെക്കോഡുകളിൽ ഇംഗ്ലണ്ടിന് വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നു. എല്ലാ മേഖലകളിലും മികവ് കൂടുതലുള്ള ഇംഗ്ലീഷ് ടിട്വന്റി ടീമിനെ ന്യൂസിലാന്റിന് പരാജയപ്പെടുത്താൻ കഴിയും എന്ന് വിശ്വസിച്ചവരും ചുരുക്കം. പക്ഷേ അബുദാബിയിൽ കളി മാറി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പതിയെ തുടങ്ങി എങ്കിലും ഡാവിദ് മലാൻ – മുഈൻ അലി എന്നിവരുടെ ബലത്തിലാണ് 166 റൺസ് നേടിയത്. ഏഴ് ബൗളർമാരെ പരീക്ഷിച്ചു എങ്കിലും നാല് വിക്കറ്റുകൾ ആണ് ന്യൂസിലാന്റിന് നേടാനായത്. മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ ഗപ്റ്റിലിനെയും പിന്നാലെ വില്യംസണേയും നഷ്ടമായി ന്യൂസിലാന്റ് തകർച്ചയിലേക്ക് എന്ന് തോന്നിച്ചു.
എന്നാൽ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ കോൺവേ – മിച്ചൽ സഖ്യം നടത്തിയ ചെറുത്ത് നിൽപ് ന്യൂസിലാന്റിന് ഗുണം ആയി. മെല്ലെ ആണെങ്കിലും വിക്കറ്റുകൾ നഷ്ടമാവാതെ ന്യൂസിലാന്റ് സ്കോർ ഉയർത്തി. കോൺവേ ഫിലിപ്സ് എന്നിവരെ പുറത്താക്കി ഇംഗ്ലണ്ട് തിരിച്ചു വരവ് നടത്തി എങ്കിലും 11 പന്തിൽ മൂന്ന് സിക്സറുകൾ ഉൾപടെ 27 റൺസ് നേടി നീഷം മത്സരത്തിന്റെ ഗതി തിരിച്ചു. ഒടുവിൽ ഒരോവർ ബാക്കി നിൽക്കേ ന്യൂസിലാന്റ് ഇംഗ്ലണ്ടിനെ മറികടന്ന് ഫൈനലിലേക്ക് യോഗ്യത നേടി.
47 പന്തിൽ പുറത്താവാതെ 72 റൺസ് നേടിയ ഓപണർ ഡരിൽ മിച്ചൽ ആണ് മത്സരത്തിലെ താരം. നാല് വീതം സിക്സറുകളും ഫോറുകളും ഉൾപെടെയാണ് മിച്ചൽ ടൂർണമെന്റിലെ രണ്ടാമത്തെ ഫിഫ്റ്റി നേടിയത്. ഇത് ആദ്യമായി ആണ് ന്യൂസിലാന്റ് ടിട്വന്റി ലോകകപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. 2015,2019 ഏകദിന ലോകകപ്പുകളിലെ ഫൈനൽ പരാജയം ആവർത്തിക്കാതെ ഇരിക്കാനാവും ന്യൂസിലാന്റിന്റെ ശ്രമം. നാളെയാണ് രണ്ടാം സെമി ഫൈനല്‍, ഗ്രൂപ്പ് രണ്ടിലെ ഒന്നാം സ്ഥാനക്കാരായ പാകിസ്താന്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയെ നേരിടും. നവംബര്‍ 14-നാണ് ഫൈനൽ.