നവംബർ 17 ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5 മണിക്ക് നടക്കുന്ന ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുകയാണ്. ലോകം മുഴുവൻ കാത്തിരിക്കുന്ന മത്സരത്തിന് ഇറങ്ങും മുമ്പേ ബ്രസീലിന് തിരിച്ചടി, ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കുവാൻ ആകാതെ പാരീസിലേക്ക് മടങ്ങുകയാണ്.
നേരത്തെ ബ്രസീലിൽ വെച്ചു നടക്കാനിരുന്ന ബ്രസീൽ vs അർജന്റീന ലോകകപ്പ് യോഗ്യത മത്സരം കളി ആരംഭിച്ചു നിമിഷങ്ങൾക്കകം തന്നെ നിർത്തിവെക്കേണ്ടി വന്നു. ബ്രസീലിലെ ആരോഗ്യ വകുപ്പ് അധികാരികൾ മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിലെത്തുകയും അർജന്റീനയുടെ പ്രീമിയർ ലീഗിൽ കളിക്കുന്ന നാല് താരങ്ങൾ ബ്രസീലിലെ ക്വാറന്റീൻ നിയമങ്ങൾ തെറ്റിച്ചുവെന്ന് ആരോപിച്ചു കൊണ്ട് മത്സരം നിർത്തിവെപ്പിച്ചു.
അതിന് ശേഷം ഈ മത്സരം സസ്പെൻഡ് ചെയ്യുകയും, ഈ മത്സരത്തെ പറ്റി ഒരുപാട് വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ആ മത്സരം മാറ്റിവച്ചതിന് ശേഷം, ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുകയാണ് ഇപ്പോൾ. അർജന്റീന പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണെങ്കിൽ, ഒരു തോൽവി പോലുമറിയാതെ ഖത്തറിലെ ലോകകപ്പിന് ഇതിനകം തന്നെ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്ത ബ്രസീൽ ആണ് ഒന്നാമത്.
എന്തായാലും, ഈ പോരാട്ടത്തിനായി ബ്രസീലും അർജന്റീനയും അണിനിരക്കുമ്പോൾ ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിൻറെ അഭാവം കാനറിപ്പടക്ക് ഒരു വളരെ വലിയ തിരിച്ചടിയായിരിക്കും. തുടയിൽ സംഭവിച്ച പരിക്കുമൂലം അദ്ദേഹത്തിന് ലോക ഫുട്ബോളിലെ സൂപ്പർ ക്ലാസിക് പോരാട്ടത്തിൽ പങ്കെടുക്കുവാൻ കഴിയുകയില്ല.
മറ്റുള്ള എതിരാളികള്ക്ക് എല്ലാം എതിരെ മികച്ച പ്രകടനം കാഴ്ച വച്ചിട്ട് പോലും ബ്രസീലിന് കഴിഞ്ഞ കുറച്ചു നാളുകളായി അർജൻറീനയെ നേരിടുമ്പോൾ നിർഭാഗ്യം വിടാതെ പിന്തുടരുകയാണ്. കോപ്പ അമേരിക്ക ഫൈനലിൽ അപ്രതീക്ഷിതമായ തോൽവി, അടുത്ത മത്സരം പാതിവഴിയിൽ അവസാനിപ്പിച്ചു, ഇപ്പോൾ മറ്റൊരു മൽസരം എത്തിയപ്പോൾ സൂപ്പർതാരം പരിക്കിന്റെ പിടിയിൽ.