ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമി എന്നൊക്കെ വിലയിരുത്തി ഇന്ത്യന്‍ ടീമിലേക്കു വന്ന താരമാണ് റിഷഭ് പന്ത്.ആരാധകർ ഉൾപ്പെടെ തുടക്കകാലത്ത് ധോണിയുമായി താരതമ്യം ചെയ്യപ്പെടുകയും ചെറിയ പിഴവുകളുടെ പേരില്‍ പോലും വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം താരത്തിനു നേരിടേണ്ടി വരികയും ചെയ്തിരുന്നു.
കളിക്കിടെ സ്റ്റംപിങോ, ക്യാച്ചോ മിസ്സാക്കിയാല്‍ സ്‌റ്റേഡിയത്തിലെ കാണികള്‍ ധോണിയുടെ പേര് ആര്‍പ്പ്‌വിളിച്ച് പരിഹസിച്ച ഒരു കാലവും റിഷഭിനുണ്ടായിരുന്നു. ഇതു പിന്നീട് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുകയും ടീമിനു പുറത്താവുകയും ചെയ്തിരുന്നു. പക്ഷെ രണ്ടാം വരവില്‍ എല്ലാ കുറവുകളും പരിഹരിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയ റിഷഭ് ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ നമ്ബര്‍ വണ്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ്.
ധോണിയുടെ അസാന്നിധ്യം അറിയിക്കാത്ത വിധത്തിലേക്കു അദ്ദേഹം ഇപ്പോള്‍ വളര്‍ന്നു കഴിഞ്ഞു. സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്ബരയില്‍ തന്റെ ആരാധനാ പാത്രം കൂടിയായ ധോണിയുടെ വമ്ബന്‍ റെക്കോര്‍ഡ് തിരുത്താനൊരുങ്ങുകയാണ് റിഷഭ്. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 100 പേരെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് പരമ്ബരയില്‍ റിഷഭ് പന്തിനെ കാത്തിരിക്കുന്നത്.
നിലവില്‍ ഈ റെക്കോര്‍ഡ് ധോണിക്ക് അവകാശപ്പെട്ടതാണ്. 36 ടെസ്റ്റുകളില്‍ നിന്നായിരുന്നു അദ്ദേഹം പുറത്താക്കലില്‍ സെഞ്ച്വറിയടിച്ചത്. സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്ബരയില്‍ ധോണിയുടെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് റിഷഭ് തിരുത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. വെറും 25 ടെസ്റ്റുകളില്‍ നിന്നും 97 പേരെ അദ്ദേഹം ഇതിനകം പുറത്താക്കിക്കഴിഞ്ഞു.
ഞായറാഴ്ച സെഞ്ചൂറിയനില്‍ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ തന്നെ റിഷഭ് മൂന്നു പേരെ കൂടി പുറത്താക്കി സെഞ്ച്വറി തികയ്ക്കാന്‍ സാധ്യതയേറെയാണ്. നിലവില്‍ ഇന്ത്യയുടെ അഞ്ചു വിക്കറ്റ് കീപ്പര്‍മാരാണ് ടെസ്റ്റില്‍ 100ന് മുകളില്‍ പുറത്താക്കലുകള്‍ നടത്തിയിട്ടുള്ളത്. അവര്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമാവാന്‍ തയ്യാറെടുക്കുകയാണ് റിഷഭ്.