വളരെ പ്രതീക്ഷകളോടെയാണ് ബാഴ്‌സലോണയിൽ നിന്നും എക്കാലത്തെയും വലിയ റെക്കോർഡ് ട്രാൻസ്‌ഫറിൽ നെയ്‌മറെ പിഎസ്‌ജി സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് വിജയമെന്ന ലക്ഷ്യമാണ് താരത്തെ സ്വന്തമാക്കുന്നതിലേക്ക് പിഎസ്‌ജിയെ നയിച്ചതെങ്കിലും താരം ക്ലബിലെത്തി അഞ്ചു വർഷമായിട്ടും ഒരിക്കൽ ഫൈനൽ വരെ എത്തിയതൊഴിച്ചാൽ കിരീടം സ്വന്തമാക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല.
നിരന്തരമായ പരിക്കുകൾ നെയ്‌മറുടെ കരിയറിനെ വളരെയധികം ബാധിക്കുകയും ചെയ്‌തിട്ടുണ്ട്. ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ക്ലബിന്റെ സൂപ്പർതാരമായി ഉയർന്നു വന്നെങ്കിലും നിലവിൽ ആ ഒരു പദവി നെയ്‌മർക്ക് ക്ലബ്ബിലില്ലെന്നും പിഎസ്‌ജി ഉടമകൾക്ക് താരത്തെ വിൽക്കാൻ താൽപര്യമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പലപ്പോഴും മൈതാനത്ത് മോശം പെരുമാറ്റം താരം നടത്തിയതും ഇതിനു കാരണമായിട്ടുണ്ട്.
നെയ്‌മറെ സംബന്ധിച്ച് സീനിയർ കരിയറിലെ ഏറ്റവും മോശം പ്രകടനമെന്ന നാണക്കേടാണ് ഈ സീസണിൽ കാത്തിരിക്കുന്നത്. താരത്തിന് പതിനേഴു വയസും ഇരുപത്തിയൊന്നു വയസും പ്രായമുള്ളപ്പോൾ സാന്റോസിനൊപ്പം പതിമൂന്നു ഗോളുകൾ നേടിയതാണ് ഗോളുകളുടെ എണ്ണത്തിൽ നെയ്‌മറുടെ മോശം പ്രകടനം. ഈ സീസണിലിതു വരെ ഏഴു ഗോളുകൾ മാത്രം നേടിയ താരത്തിന് ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ അതിനെ മറികടക്കാൻ കഴിയുന്നുണ്ടാകും.
നെയ്‌മറെ വിൽക്കാൻ താൽപര്യമുണ്ടെങ്കിലും താരത്തെ വാങ്ങാൻ ക്ലബുകൾ മുന്നോട്ടു വരില്ലെന്ന വലിയ പ്രതിസന്ധി പിഎസ്‌ജിക്കു മുന്നിലുണ്ട്. ഒരു മാസത്തിൽ നാല് മില്യൺ യൂറോയോളം പ്രതിഫലം വാങ്ങുന്ന താരം അതു കുറക്കാൻ തയ്യാറാവാൻ സാധ്യതയില്ല എന്നിരിക്കെ പിഎസ്‌ജി നേരിടുന്ന വലിയ വെല്ലുവിളി അനുയോജ്യമായ ഒരു ക്ലബ്ബിനെ കണ്ടെത്തുക എന്നതു തന്നെയായിരിക്കും.