ഈയടുത്തകാലത്ത് വരെ കൃത്യമായി പറഞ്ഞാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം വരെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യഘടകം ആയിരുന്നു ചേതേശ്വർ പൂജാര. ഒരു ഘട്ടത്തിൽ ഇന്ത്യയുടെ വൻമതിൽ ആയ രാഹുൽ ദ്രാവിഡിന്റെ പിൻഗാമി എന്നുവരെ വിശേഷിപ്പിക്കപ്പെട്ട താരം കൂടിയായിരുന്നു ചേതേശ്വർ പൂജാര.
ഇന്ത്യ പരാജയം ഉറപ്പിച്ച പല മത്സരങ്ങളും ഒരു വന്മതിൽ പോലെ എതിരാളികളുടെ ബോളിംഗ് ആക്രമണത്തിനെ സ്വന്തം ശരീരം കൊണ്ടും ബാറ്റ് കൊണ്ടും തടഞ്ഞുനിർത്തി നിർണായകമായ പല തോൽവികളിൽ നിന്നും ഇന്ത്യയെ രക്ഷിച്ച ചരിത്രം കൂടിയുണ്ട് ഇദ്ദേഹത്തിന്.
എന്നാൽ സമീപകാലത്ത് ഇദ്ദേഹത്തിന്റെ അമിത പ്രതിരോധം ടീമിന് തലവേദനയായി മാറുന്നു എന്നതാണ് താരത്തിനെതിരെ ഉള്ള വിമർശനങ്ങൾ ഉയരുവാനുള്ള പ്രധാനപ്പെട്ട കാരണം.
പൂജാരയുടെ അനാവശ്യമായ പ്രതിരോധം മറ്റു താരങ്ങളുടെ മേൽ സമ്മർദ്ദം ഏൽപ്പിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. റൺസ് നിരക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ആണെങ്കിൽപോലും ഒരുപാട് താഴുന്നത് യുവ ബാറ്റ്സ്മാന്മാർക്ക് അസഹനീയമാണ് ഈ അവസ്ഥയിൽ അവർ സമ്മർദ്ദത്തിന് അടിപ്പെട്ടു ടിക്കറ്റ് വലിച്ചെറിയുന്നത് പതിവാണ്.
നിലവിലെ ഇംഗ്ലീഷ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമായ പൂജാരക്ക് ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കറിനെയും രാഹുൽ ദ്രാവിഡിനെയും മറികടക്കാനുള്ള ഒരു അസുലഭ അവസരമാണ് വന്നിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയിട്ടുള്ള രണ്ട് താരങ്ങളാണ് ദ്രാവിഡും സച്ചിനും. ഇരുവർക്കും 7 സെഞ്ച്വറികൾ വീതമാണ് ഇംഗ്ലീഷ് ടീമിനെതിരെ ഉള്ളത്. അതേ സമയം പൂജാരയ്ക്ക് ഇപ്പോൾ തന്നെ അഞ്ചു സെഞ്ച്വറി ഉണ്ട്. ഈ പരമ്പരയിൽ രണ്ട് സെഞ്ച്വറി കൂടി നേടിയാൽ അവർക്ക് ഒപ്പമെത്താൻ പൂജാരക്ക് കഴിയും മൂന്നാമത് ഒന്നുകൂടി നേടാൻ കഴിഞ്ഞാൽ പൂജാരക്ക് ഇവരെ മറികടക്കാനും കഴിയും.