ഗ്രൂപ്പ് എ യിൽ സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ നിന്നും ആഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ഓപണർ ക്വിന്റൻ ഡി കോക്ക് വിട്ടുനിൽക്കുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ സ്വയം മാറി നിൽക്കുന്നത് ആണെന്നാണ് ക്യാപ്റ്റന്‍ തെമ്പാ ബവുമ ടോസ് സമയത്ത് പറഞ്ഞത്.
അതേ സമയം ഈ ‘വ്യക്തിപരമായ കാരണം’ സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് ബോർഡ് പുറപ്പെടുവിച്ച പുതിയ നിർദ്ദേശം ആണെന്ന അഭ്യൂഹങ്ങളും ഉണ്ട്. വർണ വിവേചനത്തിന് എതിരെ അഭിവാദ്യം അറിയിക്കാൻ ലോകമെമ്പാടും സ്വീകരിപ്പെട്ട രീതിയാണ് ‘Taking the knee’ – മുട്ടുകുത്തി നിന്ന് വലതുകൈ മുഷ്ടി ചുരുട്ടി പിടിച്ച് ഇന്ത്യൻ താരങ്ങളും ആദ്യ മത്സരത്തിൽ ഇതിന്റെ ഭാഗമായിരുന്നു.
എല്ലാ സൗത്ത് ആഫ്രിക്കൻ താരങ്ങളും ഇതിൽ ഭാഗമാവണം എന്ന അറിയിപ്പ് ഇന്ന് നൽകിയതായി സൗത്ത് ആഫ്രിക്കൻ ബോർഡ് തന്നെ പ്രഖ്യാപിച്ചിരുന്നു, അതിന് ശേഷമാണ് ഡിക്കൊക്ക് കളിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനം എടുത്തത് എന്നാണ് അഭ്യൂഹങ്ങൾ. പരിക്കുകളും മറ്റ് പ്രശ്നങ്ങളും ഇല്ലായിരുന്നു എന്നത് ഈ അഭ്യൂഹങ്ങളെ ശരിവെക്കുന്നു.
ഓസ്ട്രേലിയക്ക് എതിരായ മത്സരത്തിലും ഡിക്കൊക്ക് ഉൾപെടുന്ന ചില സൗത്ത് ആഫ്രിക്കൻ താരങ്ങൾ ഇത് ചെയ്തിരുന്നില്ല. വർണ വെറിയുടെ ചരിത്രമുള്ള നാടാണ് സൗത്ത് ആഫ്രിക്ക. ഇന്നും ക്രിക്കറ്റ് ബോർഡിൽ കറുത്ത വർഗകാരുടെ റിസർവേഷന്റെ പേരിൽ പ്രശ്നങ്ങളുണ്ട്. ബോർഡിന്റെ തീരുമാനത്തോട് മറ്റ് താരങ്ങളുടെ പ്രതികരണം എന്താണ് എന്ന് വ്യക്തമല്ല.
അതെ സമയം ടോസ് നേടിയ സൗത്ത് ആഫ്രിക്ക വിൻഡീസിനെ ബാറ്റിങിന് അയച്ചു. ഡികോക്കിന് പകരം ഓപണർ ബാറ്റർ റീസ ഹെൻഡ്രിക്സ് ടീമിലേക്ക് വന്നു. ഹെൻറിച്ച് ക്ലാസൻ വിക്കറ്റ് കീപ്പർ ആവും.