എഫ്. എ കപ്പിന്റെ നാലാം റൗണ്ട് പോരാട്ടത്തിൽ മിഡിൽസ്ബ്രോയോട് തോൽവിയറിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായിരുന്നു. ഓരോ ഗോൾ വീതം നേടി സമനില പാലിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ സഡൻ ഡെത്തിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മിഡിൽസ്ബ്രോ ടൂർണമെന്റിൽ നിന്ന് പുറത്താക്കുന്നത്.
ഓൾഡ് ട്രാഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ജേഡൺ സാഞ്ചോ നേടുന്ന ഗോളിന് മറുപടിയായി മാറ്റ് ക്രൂക്സിലൂടെയാണ് മിഡിൽസ്ബ്രോ സമനില ഗോൾ നേടുന്നതും, തുടർന്ന് പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ വിജയിക്കുന്നതും.
എന്നാൽ മാറ്റ് ക്രൂക്സ് നേടുന്ന ഗോളിന് അസിസ്റ്റ് നൽകിയ വാട്മോറിന്റെ കയ്യിൽ പന്ത് തട്ടിയിട്ടും VAR ഗോൾ അനുവദിച്ചതിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ റാൾഫ് റാഗ്നിക് മത്സരശേഷം തന്റെ പ്രതിഷേധമറിയിച്ചു. അവർ ആ ഗോൾ നേടിയത് മുതൽ VAR ആ ഗോൾ അനുവദിക്കില്ല എന്നത് വ്യക്തമാണെന്നാണ് റാൾഫ് പറഞ്ഞത്. എന്നാൽ ആ ഗോൾ VAR അനുവദിച്ചു നൽകുകയായിരുന്നു.
“എന്തുകൊണ്ടാണ് അത് നിലനിന്നതെന്ന് എനിക്ക് മനസ്സിലാകാത്ത ഒരു ഗോൾ ഞങ്ങൾ വഴങ്ങി. മിഡിൽസ്ബ്രോ താരം കൈ കൊണ്ടാണ് പന്ത് നിയന്ത്രിച്ചത്. അവർ ആ ഗോൾ നേടിയ നിമിഷം മുതൽ VAR ആ ഗോൾ അനുവദിക്കില്ല എന്നത് വ്യക്തമാണ്.” – റാൾഫ് റാഗ്നിക് പറഞ്ഞു.
താനും അത് ഹാൻഡ്‌ബാൾ ആയത് കൊണ്ട് ഗോൾ അനുവദിക്കില്ല എന്നാണ് കരുതിയതെന്നും എന്നാൽ ഗോൾ അനുവദിച്ചു നൽകിയതിൽ സന്തോഷമുണ്ടെന്നും മത്സരശേഷം മിഡിൽസ്ബ്രോ പരിശീലകനായ ക്രിസ് വൈൽഡർ പറഞ്ഞു.