ന്യൂസിലാന്റിനെതിയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ നിന്നും രോഹിത് ശർമ റെസ്റ്റ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകൾ. നേരത്തെ ആദ്യ മത്സരത്തിൽ നിന്ന് ക്യാപ്റ്റന്‍ വിരാട് കോലി വിട്ടുനിൽക്കുന്ന
സാഹചര്യത്തില്‍ രോഹിത് ക്യാപ്റ്റന്‍ ആവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വൈസ് ക്യാപ്റ്റന്‍ ആയിരുന്ന അജിൻക്യയെ പിന്തള്ളി രോഹിതിന് ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍സിയും കൈമാറും എന്നും പ്രതീക്ഷിക്കപ്പെട്ടു.
ഈ സാഹചര്യത്തില്‍ ആദ്യ മത്സരം രഹാനെ തന്നെ നയിച്ചേക്കും. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആയി വളരെ മികച്ച പ്രകടനങ്ങളാണ് അജിൻക്യ രഹാനെ കാഴ്ചവെച്ചിട്ടുള്ളത്. പക്ഷേ സമീപകാലത്തെ താരത്തിന്റെ ബാറ്റിങ് റെക്കോഡുകൾ വളരെ മോശം ആയതിനാൽ ഒരുപക്ഷേ ടീമിൽ നിന്ന് തന്നെ പുറത്തേക്ക് പോവും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. രോഹിതിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഏൽപ്പിക്കുന്ന വാർത്തയും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.
ഈ മാസം പതിനേഴിന് ആരംഭിക്കുന്ന ടിട്വന്റി പരമ്പരയിലും കോലിക്ക് റെസ്റ്റ് അനുവദിച്ചിരുന്നു. രോഹിത് ശർമയെ പുതിയ ടിട്വന്റി ക്യാപ്റ്റൻ ആയും നിയമിച്ചു. ടിട്വന്റി പരമ്പരക്ക് പിന്നാലെ എത്തുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മാച്ചിൽ നിന്നോ, പൂർണമായോ കോലി വിട്ടുനിൽക്കുമെന്നോ, ആ സാഹചര്യത്തില്‍ രോഹിത് ശർമ ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുമെന്നും ആയിരുന്നു മുൻപ് വന്ന റിപ്പോര്‍ട്ടുകൾ.
മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങളെ സംബന്ധിച്ചിടത്തോളം തുടരെയുള്ള പരമ്പരകളും ടൂർണമെന്റുകളും ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. കോവിഡാനന്തര ബയോ ബബിൾ ക്രിക്കറ്റ് ജീവിതം പ്ലയേസിനെ പല രീതിയിലാണ് ബാധിക്കുന്നത്. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയും, പിന്നാലെ IPL ന്റെ രണ്ടാം പകുതിയും കഴിഞ്ഞ് ലോകകപ്പും കഴിഞ്ഞ് വരുന്ന പ്ലയേസ് ആണ് കോലി, രോഹിത്, ജഡേജ, ബുംറ തുടങ്ങിയവർ.
കോലി, ജഡേജ, ബുംറ എന്നിവർക്ക് ടിട്വന്റി പരമ്പരയിൽ റെസ്റ്റ് അനുവദിച്ചിരുന്നു. ന്യൂസിലാന്റിന്റെ പരമ്പരക്ക് പിന്നാലെ സൗത്ത് ആഫ്രിക്കൻ പര്യടനമാണ്. അവിടെ മൂന്ന് ഫോർമാറ്റിലും പരമ്പരകളുണ്ട്. അത് പരിഗണിച്ച് ബുംറക്കും ടെസ്റ്റ് പരമ്പരയിൽ റെസ്റ്റ് നൽകിയേക്കാം. ന്യൂസിലാന്റിനെതിരെ 17,19,21 തീയതികളിൽ ജയ്പൂർ, റാഞ്ചി, കൊൽക്കത്ത എന്നീ വേദികളിലാണ് ടിട്വന്റി മത്സരങ്ങൾ. ആദ്യ ടെസ്റ്റ് 25 ന് കാൻപൂരിൽ ആരംഭിക്കും. ഡിസംബര്‍ മൂന്നിന് മുംബൈയിലാണ് അവസാന മത്സരം.