നെഞ്ചിലേക്ക് പാഞ്ഞു വരുന്ന പന്തിനെ മനോഹരമായ ഒരു പുൾ ഷോട്ടിലൂടെ
ഗ്യാലറിയിൽ ലാൻഡ് ചെയ്യിക്കുന്ന വന്യമായ ഒരു സൗന്ദര്യത്തിന്റെ പേരു മാത്രം അല്ല രോഹിത് ഗുരു നാഥ് ശർമ്മ എന്നത്..
ഒരു ആഫ്രിക്കൻ പഴമൊഴിയുണ്ട്…
“ഒരു സിംഹം നയിക്കുന്ന ഒരു പറ്റം ചെമ്മരിയാടുകൾക്ക്,ഒരു ചെമ്മരിയാട് നയിക്കുന്ന ഒരു കൂട്ടം സിംഹങ്ങളെ തോൽപ്പിക്കാൻ കഴിയും”.
ക്രിക്കറ്റിന്റെ കാര്യത്തിലും ഇത് ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രതേകിച്ചു രോഹിത് ശർമ്മയുടെ കാര്യത്തിൽ,ജസ്പ്രീത് ബൂമ്റയും ഹാർദിക്കും ക്രൂനാലും ചാഹറും എല്ലാം എല്ലാം രോഹിത് ശർമയുടെ കീഴിൽ എത്തുമ്പോൾ വെറും ചെമ്മരിയാടുകൾ ആയിരിന്നു.അവരൊക്കെ ആരെയും അടിച്ചു വീഴ്ത്തുന്ന സിംഹങ്ങൾ ആയത് രോഹിത് എന്ന നായകന്റെ കീഴിൽ ആയിരുന്നു.
രോഹിത് ശർമ്മ ക്യാപ്റ്റൻസി ഏറ്റെടുത്തതിന് ശേഷം ആ ഫ്രാഞ്ചൈസി
എങ്ങനെ അടിമുടി മാറി എന്നത് ബാക്കി ടീമുകൾക്ക് കണ്ട് പഠിക്കാവുന്ന ഒന്നാണ്.
നല്ല സ്കൗട്ടിംഗ്, അതിനൊത്ത ബാക്കിംഗ്. ഇങ്ങനെയാണ് ഒരു ഫ്രാഞ്ചൈസിയെ വളർത്തിയെടുക്കേണ്ടത്. ഒരു പക്ഷേ രോഹിത്തിനെ പോലെ ഒരാൾ വന്നില്ലായിരുന്നു എങ്കിൽ സച്ചിന്റെ റിട്ടയർമ്മെന്റിന് ശേഷം മുംബൈ ഇന്ത്യൻസിന്റെ ഫാൻ ബേസ് ഇടിഞ്ഞേനെ.
പഴയ ഓസ്ട്രേലിയൻ ടീമിനെയാണ് ഒരു പക്ഷെരോഹിതിന്റെ മുംബൈ ഇന്ത്യൻസ് ഓർമ്മിപ്പിക്കുന്നത്. തോൽക്കുമെന്ന് ഉറപ്പിച്ച കളികൾ ജയിക്കും.എതിരാളി നൽകുന്ന ചെറിയ പഴുതുകൾ പോലും മുതലെടുക്കും.ഒരേ സമയം തങ്ങൾ വിജയിക്കും എന്ന് എതിരാളികളെയും പരാജയത്തിലേക്ക് വീണു പോകും
എന്ന് സ്വന്തം ആരാധകരെയും തെറ്റിദ്ധരിപ്പിക്കുന്ന റിയൽ സൈക്കൊസ്, നമ്മൾ തീർന്നു എന്ന് കരുതുന്നിടത്ത് നിന്നായിരിക്കും മുംബൈ ശരിക്കും തുടങ്ങുന്നത് അതിനു ഈ സീസണും ഒരു മാറ്റവും ഇല്ല…
മുംബൈ തോറ്റു എന്ന് ഉറപ്പിക്കണം എങ്കിൽ അവസാന ഓവറിലെ അവസാന പന്തും എറിഞ്ഞു കഴിയണം അത് വരെ നിങ്ങൾ കാത്തിരിക്കണം. കാരണം നിങ്ങൾ തോൽക്കും എന്ന് കരുതുന്ന ഇടത്ത് നിന്നും അവർ ജയിച്ചു തുടങ്ങും രോഹിത് എന്ന സിംഹം മുന്നിൽ ഉള്ളപ്പോൾ മുംബൈ നിരയിലെ
ചെമ്മരിയാട്ടിൻ കൂട്ടം ഏതു പടയെയെയും കടിച്ചു കീറും
രോഹിതിന്റെ ക്യാപ്റ്റൻസി അതിന്റെ ഉച്ചസ്ഥായി എത്തുന്നത് ലോ സ്കോറിംഗ് ഗെയിമുകളിലാണ് അത്തരം ടാർഗറ്റുകൾ പ്രതിരോധിക്കാനിറങ്ങുമ്പോഴുള്ള അയാളുടെ ശരീര ഭാഷയും,അതിൽ നിന്നും ടീമിലേക്ക് മുഴുവൻ പ്രസരിക്കുന്ന ഊർജപ്രവാഹവും അമ്പരപ്പിക്കും വിധമുള്ളതാണ്.അത്തരം മത്സരങ്ങളിൽ അയാളുടെ ടീമിന്റെ കൂട്ടിപ്പിടിത്തം അമ്പരപ്പിക്കുന്നതാണ്.
ആ ടീമിനെ സംബന്ധിച്ചിടത്തോളം എതിർ ടീമിന്റെ വീഴുന്ന ഓരോ വിക്കറ്റും അവരുടെ ഊർജവും,ശക്തിയും ഇരട്ടിപ്പിക്കുന്നതായി മാറും.
രക്തം കണ്ട പിരാന മീനുകളെപ്പോലെയാകും ആ ടീമും,അതിന്റെ ക്യാപ്റ്റനും.
രോഹിത് ശർമ്മ നയിക്കുന്ന ടീമിനെതിരെ ഒരു സ്കോറും സുരക്ഷിതവുമല്ല,ഒരു സ്കോറും എളുപ്പം എത്തിപ്പിടിക്കാവുന്നതുമല്ല.അയാളാൽ ഒരു മേജർ ടൂർണമെന്റിൽ നയിക്കപ്പെടാൻ ഇന്ത്യക്ക് അവസരമുണ്ടാകാതെ പോയി എന്നത് നമ്മുടെ ഏറ്റവും വലിയ നിർഭാഗ്യങ്ങളിലൊന്നായി അവസാനിച്ചേക്കുമെന്ന് പോലും തോന്നിപ്പോകുന്നു.
രോഹിതിന്റെ ബാറ്റിങ് തന്നെ ആർക്കും പിടികിട്ടാത്ത ഒരത്ഭുതമാണ്, പതിഞ്ഞ താളത്തിൽ നിന്നും രൗദ്ര ഭാവത്തിലേക്ക് കയറുന്ന പോലെ സാവധാനം നീറിപ്പുകഞ്ഞു ആളിക്കത്തി പൊട്ടി തെറിക്കുന്ന അഗ്‌നി പർവതം പോലെയാണ് അയാളുടെ ബാറ്റിങ്…
രോഹിത് നിലയുറപ്പിച്ചു കഴിഞ്ഞാൽ അയാളെ പുറത്താക്കുക എന്നത് അസാധ്യമാണ് ഒരു പരിധി കഴിഞ്ഞാൽ പിന്നെ അയാളെ പിടിച്ചാൽ കിട്ടില്ല…
ഒരു ആരാധകന് തന്റെ പ്രിയ താരം നൂറോ നൂറ്റാൻപതോ റൺസ് നേടി പുറത്തായാൽ ആഘോഷിക്കാനുള്ള വകയാകും. എന്നാൽ രോഹിത് ആരാധകർക്ക് നേരെ തിരിച്ചാണ്.ആ സ്‌കോർ ഇരുന്നൂറും ഇരുന്നൂറ്റി അമ്പതും കഴിഞ്ഞു പോയില്ലല്ലോ എന്ന സങ്കടമാണ്, അതാണ് ആ മനുഷ്യൻ ക്രിക്കറ്റിൽ ഉണ്ടാക്കിയ ഇമ്പാക്ട്.